തൃപ്പൂണിത്തുറ: ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് വളരെ സംഘടിതമായി വഞ്ചനയും വാഹന തട്ടിപ്പും നടത്തി പണം തട്ടിയിരുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസിന്റെയും എസ്ഐ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് നാടകീയമായി പ്രതികളെ പിടികൂടിയത്.
എരൂര്‍ പോട്ടയില്‍ ക്ഷേത്രത്തിന് സമീപം നാരായണീയത്തില്‍ നാരായണദാസ് മേനോന് മകന് സതീശന് എന്ന് വിളിക്കുന്ന നാരായണദാസ് (46), എരൂര്‍ പിഷാരിക്കോവില്‍ ക്ഷേത്രത്തിന് സമീപം ശ്രീദുര്‍ഗ്ഗ വീട്ടില്‍ ടി. ഹരിയുടെ മകന് സായിശങ്കര്‍ (23), പെരുമ്പാവൂര്‍ ഒന്നാംമൈലില്‍ ഗുല്‍മോഹര്‍ വീട്ടില്‍ രാജേഷ് കര്‍ത്തയുടെ മകള്‍ മയൂഖി (22), തൈക്കൂടത്തില്‍ തോപ്പുംപറമ്പില്‍ ബാലന് മകന് സിബിന് (21), മണ്ണാര്‍ക്കാട് കരിമ്പുഴ പള്ളത്ത് സുലൈമാന്‍ മകന് സമീര്‍ (21) എന്നിവരാണ് പിടിയിലായത്.
ബിസിനസുകാരനായ അജയ്ഘോഷ് എന്നയാളുടെ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. ഇയാളുടെ മകളുടെ വിവാഹസമ്മാനമായി ഒരു വിലകൂടിയ കാര്‍ വാങ്ങുന്നതിനുള്ള അന്വേഷണത്തിനൊടുവിലാണ് ഈ സംഘത്തിലെ രണ്ടുപേരുമായി ബന്ധപ്പെടുന്നത്. വളരെ കുറഞ്ഞ വിലയില്‍ ഇഷ്ടമുള്ള വാഹനം സംഘടിപ്പിക്കുന്നതിനായി ഇവര്‍ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. സംഘത്തില്‍ യാത്രയിലാണ് മയൂഖി ചേര്‍ന്നത്. ഒടുവില്‍ ഇവര്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. താമസത്തിനിടയില്‍ പോലീസ് ഓഫീസര്‍ ചമഞ്ഞ നാരായണദാസ് പുറമേ നിന്ന് കതകില്‍ മുട്ടി.
മുറി തുറന്ന ഉടന്‍തന്നെ നാര്‍ക്കോട്ടിക് സെല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും ഈ പെണ്‍കുട്ടിക്കും സംഘത്തിനും വന്‍ ലഹരി വില്‍പ്പനയാണ് ബിസിനസെന്നും മുറിയില്‍ നേരത്തെ കരുതിയിരുന്ന പൊടിയും മറ്റും തൊണ്ടിയായി കാണിച്ച് എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ പുറമേനിന്നും എത്തിയ സായിശങ്കര്‍ അജയഘോഷിനോട് സംസാരിക്കുകയും കേസില്‍ ഉള്‍പ്പെട്ടാല്‍ ജീവിതം നശിക്കുമെന്നും ഒരു കോടി രൂപ കൈക്കൂലി കൊടുത്താല്‍ ഈ കേസില്‍ ഉള്‍പ്പെടുത്താതെ രക്ഷിക്കാമെന്നും പറഞ്ഞ് ഭയപ്പെടുത്തി. ഒടുവില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ച് അജയഘോഷും സായിശങ്കറും അവിടെ നിന്നും രക്ഷപ്പെട്ടു പോന്നു. മുന്‍തീരുമാനമനുസരിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വന്ന് 5 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കുന്ന സമയത്താണ് നേരത്തെ നിശ്ചയിച്ച പ്രകാരം പോലീസ് അവിടെയെത്തി സായിശങ്കറിനെ നാടകീയമായി പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിനൊടുവിലാണ് മറ്റ് നാലുപേരെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി വഞ്ചനക്കേസുകളിലും ആള്മാറാട്ടക്കേസുകളിലും പ്രതിയാണ് നാരായണദാസ്. ഇയാള്‍ തൃപ്പൂണിത്തുറയില്‍ എരൂരില്‍ പോട്ടയില്‍ ക്ഷേത്രത്തിനടുത്ത് നിര്‍മിച്ചിട്ടുള്ള വീടിന് രണ്ട്കോടിയില്പരം രൂപ വിലമതിക്കും. സായി ശങ്കറിന്റെ ഭാര്യയുമായി ഒരുമിച്ച് പഠിച്ചതിന്റെ പരിചയത്തിലാണ് മയൂഖിസായിശങ്കറുമായി ബന്ധപ്പെട്ടതെന്നും തുടര്‍ന്നാണ് ഈ സംഘത്തില്പ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: