കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ 100 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിയമക്കുരുക്കില്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 40 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമാണ് നടന്നത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് വഴി യൂണിവേഴ്സിറ്റിയുടെ മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
സര്‍വ്വകലാശാലയുടെ കൈവശമുള്ള 100 ഏക്കര്‍ ഭൂമി റിസര്‍വ് വനത്തിന്റെ പട്ടികയിലുള്ളതും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ളതുമാണെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇടക്കാല ഉത്തരവ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സതേണല് റീജണല്‍ ഓഫീസും പരാതിയെതുടര്‍ന്ന് യൂണിവേഴ്സിറ്റിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
അക്കാദമിക് ബ്ലോക്ക് 1, 2, സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഗേള്‍സ് ഹോസ്റ്റല്‍, ബോയ്സ് ഹോസ്റ്റല്‍ തുടങ്ങിയ ഏഴ് ബ്ലോക്കുകളുടെ നിര്‍മ്മാണപ്രവൃത്തികളാണ് ഇതോടെ നിലച്ചത്. നിയമകുരുക്കുകളും ആദിവാസി സംഘടനകളുടെ എതിര്‍പ്പുകളും ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വൈത്തിരി വില്ലേജില്‍ 10 മുതല്‍ 12 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി നാല് കോടി രൂപ അനുവദിച്ചു. കൃഷിവകുപ്പിന് കൈമാറിയ തുക ഭരണാനുമതി ഇല്ലെന്ന കാരണത്താല്‍ യൂണിവേഴ്സ്റ്റിക്ക് ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഭൂമി വാങ്ങാനുമായില്ല. റവന്യൂ വകുപ്പ് ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ സര്‍വ്വകലാശാലയില്‍ 300 ഓളം സീറ്റുകള്‍ അനുവദിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ടസേവനങ്ങള് ഇതുവഴി ലഭിക്കും. പ്രവൃത്തി നിലച്ചതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന കുന്നിന്മുകളിലെ ഭാഗത്ത് മണ്ണൊലിപ്പും രൂക്ഷമായിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ യഥാസമയം വിനിയോഗിച്ചില്ലെങ്കില്‍ ലാപ്സാകുമെന്ന കാരണത്താല്‍ കെട്ടിടനിര്‍മ്മാണം മറ്റ് ജില്ലകളില്‍ നടത്തുവാനാണ് സര്‍വ്വകലാശാല ആലോചിക്കുന്നത്. ഇത് വെറ്ററിനറി സര്‍വ്വകലാശാല വയനാടിന് നഷ്ടപ്പെടുന്നതിന് തുല്യമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: