കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ‘റോഡ് മിനുക്കി’ വോട്ട് നേടാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ എല്ലാ ചെറുകിട റോഡ് പ്രവൃത്തികളും അടിയന്തരമായി തീര്‍ക്കാനാണ് നിര്‍ദ്ദേശം. ഇതിനായി മൊത്തം അഞ്ച്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിയന്ത്രണമൊന്നുമില്ലാതെ ഈ തുക അനുവദിക്കണമെന്ന് ട്രഷറികള്‍ക്ക് നിര്‍ദ്ദേശവുമുണ്ട്.
പ്രാദേശികമായി നടക്കുന്ന ഈ പ്രവൃത്തി യുഡിഎഫിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്തരമൊരു നടപടിക്കുള്ള മുന്നൊരുക്കം സര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നു. പെരുമാറ്റച്ചട്ടം ബാധകമാകാതിരിക്കാന്‍ ഈ പദ്ധതി നേരത്തെ പാസ്സാക്കി. ചെറുകിട പ്രവൃത്തികള്‍ തദ്ദേശ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനായി മാര്‍ഗ്ഗരേഖയും പുറപ്പെടുവിച്ചു.
ഇത് പ്രകാരമാണ് ഇപ്പോള്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ റോഡ് പണി നടത്താന്‍ പോകുന്നത്. ഇ-ടെണ്ടര്‍ പരിധിയില്‍ നിന്നൊഴിവാകാന്‍ ഓരോ പ്രവൃത്തികളുടെയും തുക അഞ്ച് ലക്ഷത്തില്‍ താഴെയാണ്. പദ്ധതിയേതര പ്രാദേശിക മുന്ഗണനാപ്രവൃത്തി എന്ന ശീര്‍ഷകത്തിലാണ് ഇതിനുള്ള തുക അനുവദിച്ചത്. പദ്ധതി പ്രകാരം പണി നടത്താന്‍ ഒറ്റദിവസം തന്നെ മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഒക്ടോബര്‍ ഒന്നിനുള്ള ഈ ഉത്തരവു പ്രകാരം വിവിധ ജില്ലകളിലായി 27 പ്രവൃത്തികള്‍ നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: