ഇടുക്കി: നാല് വര്‍ഷം മുന്‍പ് മരിച്ച അത്യുല്‍പ്പാദന ശേഷിയുള്ള ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവ് സെബാസ്റ്റ്യന്റെ (കൊച്ചേപ്പ്-75) മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.
2011 ഫെബ്രുവരി നാലിനാണ് സെബാസ്റ്റ്യനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് മികച്ച ഏലം കര്‍ഷകനുള്ള സ്പൈസസ് ബോര്‍ഡിന്റെ അവാര്‍ഡ് സെബാസ്റ്റ്യന്‍ ലഭിച്ചിരുന്നു. അന്നത്തെ കട്ടപ്പന എസ്ഐ പോസ്റ്റുമോര്‍ട്ടംപോലും നടത്താതെ മൃതദേഹം മറവുചെയ്യാന്‍ അനുവദിച്ചു. അസ്വാഭാവിക മരണത്തിനുപോലും കേസെടുത്തില്ല. സെബാസ്റ്റ്യന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കി.
ഉന്നത നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് തലവനായി പ്രവര്‍ത്തിക്കുന്ന വി.എന്‍ സജി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ഇദ്ദേഹം എറണാകുളം റേഞ്ച് ഐ.ജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പോലീസന് വീഴ്ചപറ്റിയെന്നും സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് കട്ടപ്പന പോലീസിനോട് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ പോലീസ് കേസെടുത്തു. കട്ടപ്പന എസ്ഐ അബ്ദുള്‍ ഷുക്കൂറിനാണ് അന്വേഷണ ചുമതല. സെബാസ്റ്റ്യന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലേ കേസ് അന്വേഷണത്തിന്റെ ആദ്യചുവട് വയ്ക്കാനാകൂ. മരിച്ച സെബാസ്റ്റ്യന്റെ ബന്ധുക്കളില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: