ആലപ്പുഴ: വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയാകണമെന്നതാണു തന്റെ താല്പര്യമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ എസ്എന്‍ഡിപി യോഗത്തിനു നല്കിയ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ തന്നവര്‍ തന്നെ തിരിച്ചെടുത്തോട്ടെയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പ്രതികരിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ എസ്എന്‍ഡിപിക്ക് നല്കിയ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആലപ്പുഴ ഡിസിസിയും ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
വിഎസിനോട് തനിക്ക് യാതൊരു പരിഭവവുമില്ല. പിണറായിയേക്കാള്‍ ജനകീയനാണ് വിഎസെന്നും വെള്ളാപ്പള്ളി പറഞ്ഞു. കടുത്ത ആരോപണങ്ങളാണ് ഇതുവരെ വെള്ളാപ്പള്ളിയും വിഎസും തമ്മില്‍ നടത്തിയിരുന്നത്.
മൈക്രോഫിനാന്‍സ് രംഗത്ത് വെള്ളാപ്പള്ളി വന്‍ വെട്ടിപ്പ് നടത്തി എന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ ആരോപണം. കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയാണ് വെള്ളാപ്പള്ളിയെന്നും വിഎസ് ആരോപിച്ചിരുന്നു. രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ് വായ്പ നല്‍കിയതെന്നും വിഎസ് ആരോപിച്ചിരുന്നു.
ഇതിനിടെ, വെള്ളാപ്പള്ളി നടേശന് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് അറിയിച്ചു.
തമിഴ്നാട്ടില്‍ ഉള്‍പ്പടെ വെള്ളാപ്പള്ളി നടത്തിയ ഭൂമി തട്ടിപ്പും, ആള്‍മാറാട്ടം അടക്കം വെള്ളാപ്പള്ളിക്കെതിരെ നിലവിലുള്ള കേസുകളുടെ രേഖകളും വി എസിന് നല്‍കിയതായി ബിജു രമേശ് അറിയിച്ചു. മൈക്രോഫിനാന്‍സിനായി എസ്എന്‍ ട്രസ്റ്റിന്റെ ഭൂമി വെള്ളാപ്പള്ളി പണയപ്പെടുത്തിയെന്നും ബിജു രമേശ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: