ന്യൂദല്‍ഹി: കുങ്കുമപ്പൊട്ട് ധരിച്ച് നടക്കുന്നവരെയെല്ലാം ബിജെപിക്കാരായി കാണരുതെന്നും ചിലപ്പോള്‍ മൗനം പാലിക്കുന്നതാണ് ബിജെപിക്ക് നല്ലതെന്നും മുന്‍ദേശീയ അധ്യക്ഷനും കേന്ദ്രഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരി പറഞ്ഞു. പാക്കിസ്ഥാനി ഗസല്‍ ഗായകന് ഗുലാം അലിക്കെതിരായ ശിവസേനയുടെ നിലപാടിനെയും ഗഡ്കരി വിമര്‍ശിച്ചു. വനിതാ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗഡ്കരി.
പാര്‍ട്ടിയിലെ ചെറിയ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളുടെ അര്‍ത്ഥം മുതിര്‍ന്ന നേതാക്കള്‍ അതിനെ അനുകൂലിക്കുന്നു എന്നല്ല. ദിഗ് വിജയ് സിങ് എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ അതിനര്‍ത്ഥം സോണിയാഗാന്ധി അതിനെ പിന്തുണയ്ക്കുന്നു എന്നാണോ. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ദാദ്രി വിഷയത്തില്‍ നടത്തരുതെന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വം എല്ലാവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ദാദ്രി വിഷയത്തില്‍ യാതൊരു വിധ പ്രസ്താവനകളും നടത്തിയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും ബിജെപിയും ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും ഗഡ്കരി പറഞ്ഞു.
പാക്കിസ്ഥാന് പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ പ്രതിഷേധിക്കേണ്ടത് പാക്കിസ്ഥാന് സര്‍ക്കാരിന്റെ നിലപാടുകള്ക്കെതിരെയാകണമെന്നും അല്ലാതെ കലയ്ക്കും കലാകാരന്മാര്ക്കും എതിരെയാകരുതെന്നും ഗഡ്കരി പറഞ്ഞു.
ഗുലാം അലിയുടെ വലിയ ആരാധകരനാണ് താനെന്നും രാവിലെ വ്യായാമം ചെയ്യുമ്പോള്‍ ദിവസവും കേള്‍ക്കുന്നത് ഗുലാം അലിയുടേയും ജഗ്ജിത് സിങിന്റെയും സംഗീതമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെതിരായ പ്രതിഷേധം ആവശ്യമാണെന്നും എന്നാല്‍ അതു ഗുലാം അലിക്കെതിരെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: