ഏലൂര്‍: വ്യവസായങ്ങളുടെ നാടാണ് ഏലൂര്‍. ഫാക്ട്, ഐആര്‍ഇ, എച്ച്ഐഎല്‍, ടിസിസി, ഹിന്‍ഡല്‍കോ തുടങ്ങിയ പൊതുമേഖല സ്വകാര്യ കമ്പനികള്‍ വളര്‍ന്ന് പന്തലിച്ച നാട്. 2010വരെ പഞ്ചായത്ത് ആയിരുന്ന ഏലൂര്‍ പിന്നീട് മുനിസിപ്പാലിറ്റിയായി. കോണ്‍ഗ്രസ്സ് ഭരണത്തിനു കീഴിലാണ് ഇപ്പോള്‍. അതിന്റെതായ നിലവാര തകര്‍ച്ചയുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 2005-10ല്‍ എല്‍ഡിഎഫ് ഭരിച്ചു. അന്ന് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിരുന്നു. ഇന്ന് അത് നോക്കുകുത്തിയാണ്. മഞ്ഞുമ്മലില്‍ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് കാട് കയറി ശൂന്യമായിരിക്കുന്നു. ഏലൂരും മാലിന്യ യൂണിറ്റ് എല്‍ഡിഎഫ്-യുഡിഎഫ് പിടിവലി മൂലം നശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജനത്തെ വിഡ്ഢിയാക്കി ഉദ്ഘാടന ഘോഷയാത്രകളായിരുന്നു നടത്തിയത്.
ആകെ ജനസംഖ്യ 35573 ആണ്. ഇതില്‍ 25,097 വോട്ടര്‍മാരാണുള്ളത്. 12,386 പുരുഷന്മാരും 12,711 സ്ത്രീകളും. ആകെ 31 വാര്‍ഡുകള്‍. 11.25 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം. കോണ്‍ഗ്രസ് 13, സിപിഎം എട്ട്, സിപിഐ അഞ്ച്, മുസ്ലീം ലീഗ് ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. വനിതാ ചെയര്‍പേഴ്സണായിരിക്കും ഇനി അങ്ങോട്ട് ഏലൂരിനെ നയിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷം രാഷ്ട്രീയമായ അസ്ഥിരതയായിരുന്നു കോണ്‍ഗ്രസ്സ് ഭരണത്തിന്റെ മുഖമുദ്ര. മൂന്ന തവണ ചെയര്‍പേഴ്സണ്‍ സ്ഥാനം മാറി. ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് നേതൃസ്ഥാനത്ത് വന്നത്. ലിസി ജോര്‍ജ്ജ്, ജോസഫ് ആന്റണി, പി.എം. അയൂബ് എന്നിവര്‍. അടിക്കടി ചെയര്‍പേഴ്സണ്‍മാരെ മാറ്റിയതും ഏലൂര്‍ നിവാസികള്‍ക്ക് തുണയായില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണം തുടര്‍ന്ന് പോന്നു. ഇപ്പോള്‍ ഭരണ നേതൃത്വത്തില്‍ മൂന്ന് ബിജെപി കൗണ്‍സിലര്‍മാരുണ്ട്. ഗിരിജ ബാബു, പി.വി സുഭാഷ്, എസ്.ഷാജി. ഇതില്‍ ഗിരിജ ബാബു പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമാണ്. ഇത്തവണത്തെ മത്സരത്തില്‍ ശക്തമായ സാന്നിധ്യമാകാനാണ് ബിജെപി ശ്രമിക്കുന്നത്. 18 സീറ്റുകള്‍ ഉറപ്പാണെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ള വിവരം. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മുന്നേറ്റവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇതോടൊപ്പം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് യുഡിഎഫ് പോര് മുറുകുന്നതും അതുവഴി വികസന പദ്ധതികള്‍ ഓരോന്നായി മുടങ്ങുന്നതും ബിജെപിക്ക് അനുകൂല ഘടകമാണ്.
മാലിന്യമാണ് ഏലൂരിലെ എക്കാലത്തെയും ചര്‍ച്ചാവിഷയം. മാലിന്യ നീക്കം നിലച്ച് 150 ദിവസം പിന്നിട്ടിട്ടാണ് മാലിന്യം അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിന് കുറച്ചൊന്നുമല്ല നഗരസഭ പഴി കേട്ടത്. ഏലൂര്‍ പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് അപ്രത്യക്ഷമായ വാര്‍ത്ത ‘ജന്മഭൂമി’യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതും നഗരസഭയില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. പണി തീരാത്ത കമ്മ്യൂണിറ്റി സെന്റര്ഷോപ്പിങ് കോംപ്ലക്സ് പ്രശ്നവും ഏലൂരില്‍ വിവാദങ്ങളുണ്ടാക്കി. മഞ്ഞുമ്മല്‍ വെര്‍മ്മി കമ്പോസ്റ്റ് പ്ലാന്റ് അടച്ചുപൂട്ടി. പട്ടികജാതിക്കാര്‍ തിങ്ങിനിറഞ്ഞ ഏലൂരിലെ കുഴിക്കണ്ടം പ്രദേശത്ത് മാലിന്യം കൊണ്ടു തള്ളി. പഞ്ചായത്ത് സ്ഥാപിച്ച മുഴുവന്‍ വേസ്റ്റ് ബിന്നുകളും കോണ്‍ഗ്രസ് എടുത്തുമാറ്റി. പകരം വച്ചതുമില്ല. മാലിന്യം രൂക്ഷമായപ്പോള്‍ ജെസിബി കൊണ്ടുവന്ന് മാലിന്യങ്ങള്‍ റോഡില്‍ തന്നെ കുഴികുത്തി മൂടാന്‍ നഗരസഭ ശ്രമിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നം രൂക്ഷമായതാണ് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം അബുബേക്കറുടെ രാജിയില്‍ കലാശിച്ചതും.
ഫണ്ട് വിനിയോഗത്തില്‍ നഗരസഭ പലവട്ടം പിന്നോക്കം പോയതിന് വിമര്‍ശനങ്ങള്‍ നേരിട്ടു. തൊഴിലുറപ്പ് പദ്ധതി നാമമാത്രമായി, സ്ത്രീശാക്തീകരണം, പൈതൃത സംരക്ഷണം, പട്ടികജാതി/ വര്‍ഗ ക്ഷേമപദ്ധതികള്‍ എന്നിവയും തകര്‍ന്നു. പഞ്ചായത്ത് ഭരണകാലത്ത് നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യുഡിഎഫ് ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: