കൊച്ചി: ആദ്യ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച വിജയം നേടിയെങ്കിലും ടീം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് പീറ്റര്‍ ടെയ്ലര്. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ടെയ്ലര് മനസ്സുതുറന്നത്.
മുംബൈ എഫ്സി അതിശക്തമായ ടീമാണ്. അനല്‍ക്കയെ പോലുള്ള ലോകോത്തര താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ടാണ് ആദ്യ മത്സരത്തില്‍ പൂനെ എഫ്സിയോട് അവര്‍ പരാജയപ്പെട്ടത്. ചില സമയത്ത് അങ്ങനെയാണ്. മികച്ച കളി കാഴ്ചവെച്ചാലും ടീം തോല്‍ക്കും. അതുകൊണ്ട് അവര്‍ മോശം ടീമാണെന്നു വിലയിരുത്തരുത്.
നോര്‍ത്ത് ഈസ്റ്റിനെതിരേയുള്ള മത്സരത്തില്‍ മധ്യനിരയിലും പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്സിന് പിഴവുകള്‍ പറ്റി. പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും. സ്റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം എത്തിയത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വലിയ പ്രോത്സാഹനമായി. നല്ല തുടക്കം കിട്ടാന്‍ ഇതു സഹായിച്ചു. ഐഎസ്എല്ലിലെ ഇന്ത്യന്‍ താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്. അവരുടെ നിലവാരം ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നല്ല താരങ്ങള്‍ ഉയര്‍ന്നു വരാനുള്ള സാഹചര്യം ഐഎസ്എല്‍ ഒരുക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഇംഗ്ലീഷ് സ്ട്രൈക്കര്‍ സാഞ്ചസ് വാട്ടിനെ ആദ്യ ഇലവനില്‍ ഇറക്കുമോ എന്നതിനെക്കുറിച്ച് ടെയ്ലര് മനസ്സുതുറന്നില്ല. മാര്‍ക്കി താരം കാര്‍ലോസ് മര്‍ച്ചേനയുടെ പരിക്ക് ഭേദമായിട്ടുണ്ട്. അദ്ദേഹം പരിശീലനം നടത്തി വരുന്നു. എങ്കിലും ഇന്നത്തെ കളിയില്‍ കളിക്കുമോ എന്ന കാര്യം തീര്‍ച്ചയാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: