കൊച്ചി: മൈക്രോഫിനാന്‍സ് പദ്ധതിയില്‍ അഴിമതി ആരോപിക്കുന്ന വി.എസ്. അച്യുതാനന്ദനും പദ്ധതിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ”വി.എസ്സിനെ പല പരിപാടികളിലും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് വിളിച്ചു ചോദിക്കാനുള്ള മര്യാദ കാണിച്ചിരുന്നെങ്കില്‍ ആരെങ്കിലും എഴുതിക്കൊടുത്തത് വി.എസ് വായിക്കില്ലായിരുന്നു”. വെള്ളാപ്പള്ളി പറഞ്ഞു. ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ‘സാഹിത്യ ദര്‍പ്പണം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാന്‍സ് പദ്ധതി തകര്‍ക്കാന്‍ നേരത്തെ പലരും ശ്രമിച്ചിട്ടുണ്ട്. എസ്എന്‍ഡിപിയില്‍ സ്ഥാനം ലഭിക്കാത്തവര്‍ എഴുതിക്കൊടുത്തത് വായിക്കുകയാണ് വിഎസ് ചെയ്യുന്നത്. ആലപ്പുഴയില്‍ മീശ മുളക്കാത്ത പയ്യന്മാര് ‘ക്യാപ്പിറ്റല്‍ പണിഷ്മെന്റ്’ വിധിച്ചതില്‍ മനംനൊന്ത് വീട്ടിലിരുന്നപ്പോള്‍ പിന്തുണക്കാന്‍ തന്നെപ്പോലുള്ളവരെ ഉണ്ടായിട്ടുള്ളു. എനിക്ക് അയ്യായിരം കോടി എവിടുന്ന് കിട്ടിയെന്നാണ് മറ്റൊരു മാന്യന് ചോദിച്ചത്. കള്ളപ്പണമല്ല, ബാങ്കില്‍ നിന്നാണ് പണം ലഭിച്ചത്. പണം വാങ്ങുന്നത് സ്ത്രീകളാണ്. അനുമതി കൊടുക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്.
സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. ഗസ്റ്റ് അധ്യാപകര്‍ക്കായി ലക്ഷങ്ങളാണ് മാസം തോറും ചെലവഴിക്കുന്നത്. ഇതേസമയം 170ലേറെ സ്കൂളുകള്‍ മുസ്ലീം വിഭാഗത്തിന് അനുവദിച്ചു. സംഭാവന വാങ്ങിയാണ് എസ്എന്‍ ട്രസ്റ്റ് എല്ലാം ഉണ്ടാക്കിയത്. എസ്എന്‍ഡിപിയുടെ കണക്കാണ് എല്ലാവര്‍ക്കുമറിയേണ്ടത്. ക്രിസ്ത്യന്‍, എന്‍എസ്എസ്, മുസ്ലീം വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ കണക്കുകള്‍ ആരും ചോദിക്കുന്നില്ല. ഇരുമുന്നണികളും സാമൂഹ്യനീതി നിഷേധിക്കുമ്പോള്‍ മറ്റ് വഴി നോക്കേണ്ടി വരുന്നു.
എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും വിധേയത്വമോ വിരോധമോ ഇല്ല. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും വിളിച്ച് സീറ്റ് തരുന്നുണ്ട്. സിപിഎമ്മിലെയും കോണ്‍ഗ്രസ്സിലെയും തമ്മിലടി നിര്‍ത്താന്‍ താന്‍ കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഏത് പ്രശ്നവും പ്രശ്നമില്ല
ഏത് പ്രശ്നവും തനിക്ക് പ്രശ്നമല്ല. പ്രശ്നമില്ലെങ്കില്‍ ഞാനില്ല. പത്രം നോക്കൂ. ഇന്ന് എസ്എന്‍ഡിപിയെക്കുറിച്ചാണ് ചര്‍ച്ച. ഒരു പേജ് മുഴുവന്‍ എസ്എന്‍ഡിപിയെ സംബന്ധിച്ച വാര്‍ത്തകളാണ്. പണ്ട് ചരമ കോളത്തില്‍ പോലും വരാറില്ലായിരുന്നു. അനുകൂലവും പ്രതികൂലവുമായി ചര്‍ച്ച നടക്കട്ടെ.
ഹെഡ്മാഷാകാനുള്ള യോഗ്യത തനിക്കില്ല. അതുകൊണ്ടാണ് സ്കൂളിന്റെ മാനേജരായത്. എല്ലാ ക്ലാസ്സിലും രണ്ട് തവണ ഇരുന്ന് പഠിച്ച് തീര്‍ത്തിട്ടേ അടുത്ത ക്ലാസ്സിലേക്ക് പോകാറുണ്ടായിരുന്നുള്ളു. എല്ലാ വിഷയത്തിനും ജയിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന ഭാര്യ പ്രീതി നടേശന്റെ വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ”ആദ്യ തവണ തന്നെ ജയിച്ചയാള്‍ എന്റെ ഭാര്യയായി. രണ്ട് തവണ ക്ലാസ്സിലിരുന്ന ഞാന്‍ കച്ചവടക്കാരനും നേതാവുമായി”. വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: