ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യക്തമായ തെളിവുകളില്ലാതെ രാജകുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനായിരുന്നു കോടതിയുടെ പരസ്യ ശാസനം.
എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥാനത്തു നിന്നും നീക്കേണ്ടിവരുമെന്നും കോടതി താക്കീതു നല്കി.
ട്രസ്റ്റികളായ രാജകുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തരെ മാറ്റിനിര്‍ത്തി വിവേചനം സൃഷ്ടിക്കുന്നതായും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ട തൊട്ടുകൂടായ്മയുടെ മടക്കി കൊണ്ടുവരലാണ് രാജകുടുംബത്തിന്റെ ലക്ഷ്യമെന്നും കെ.എന്‍. സതീഷ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
രാജകുടുംബാംഗങ്ങളുടെ പക്ഷത്തു നില്‍ക്കാത്തതിന് തനിക്ക് ഭീഷണിയുണ്ടെന്നും സതീഷ് ആരോപിച്ചു. എന്നാല്‍ സതീഷിന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളില്‍ ക്ഷുഭിതരായ ജസ്റ്റിസുമാര്‍ സതീഷ് വിപ്ലവകാരിയാകേണ്ടെന്നും സ്വന്തം രാഷ്ട്രീയവും തത്വശാസ്ത്രവും ക്ഷേത്രത്തില്‍ നടപ്പാക്കേണ്ടെന്നും ശാസിച്ചു. കേസിലെ അന്തിമവിധി ഉണ്ടാകുന്നതു വരെ ക്ഷേത്രത്തില്‍ രാജകുടുംബത്തിന് ആചാരപരമായ അവകാശങ്ങളുണ്ടെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്നും ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്. ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വന്തം നിലയില്‍ സതീഷ് തീരുമാനങ്ങളെടുക്കരുത്. തൊട്ടുകൂടായ്മ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും ഇതിനുള്ള ശിക്ഷ ആറുമാസമാണെന്നുമുള്ള പ്രഭാഷണങ്ങള്‍ കോടതിയില്‍ എഴുന്നള്ളിക്കേണ്ട. ഇതൊക്കെ കോടതിക്ക് അറിയാം. സമൂഹത്തില്‍ മാറ്റങ്ങള്‍ ഒരുദിവസം കൊണ്ട് ഉണ്ടാകില്ല, കോടതി ഓര്‍മ്മിപ്പിച്ചു.
ക്ഷേത്ര ഭരണത്തില്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അധികാരം സതീഷിനില്ലെന്നും ക്ഷേത്ര ഭരണസമിതിയാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് സത്യവാങ്മൂലം പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം കോടതി സതീഷിന് നല്കി. തെളിവുകളുണ്ടെങ്കില്‍ രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കാമെന്നും കോടതി സതീഷിനോട് പറഞ്ഞു. എന്നാല്‍ സതീഷ് സ്വന്തം ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തില്‍ നിയമനങ്ങള്‍ നടത്തിയതെന്ന രാജകുടുംബത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.
ക്ഷേത്രത്തില്‍ നടക്കുന്ന കാര്യങ്ങളിലെല്ലാം കുറ്റം കണ്ടെത്താനാണ് രാജകുടുംബത്തിന്റെ ശ്രമമെന്നും ക്ഷേത്ര ഭരണം താറുമാറാക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. ക്ഷേത്രഭരണസമിതിയുടെ അനുമതിയുണ്ടായിരുന്നു എന്ന സതീഷിന്റെ വാദം അംഗീകരിച്ച കോടതി ക്ഷേത്രം ട്രസ്റ്റിന്റെ 2008 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ മുന്‍ സിഎജി: വിനോദ് റായ്ക്ക് അനുവാദവും നല്കി. 2008 ഏപ്രില്‍ ഒന്ന് മുതല്‍ 2014 ഏപ്രില്‍ ഒന്നുവരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യുക. കേസ് രണ്ടു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: