ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമം. കേസ് അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സിപിഎമ്മും ഒത്തുകളിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു സാധൂകരിക്കുന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്.
കേസില്‍ തുടരന്വേഷണം വേണമെന്നാണ് പോലീസിന്റെ നിലപാട്. ഡിജിപിയുടെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. നേരത്തെ നടത്തിയ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തിയതെന്നും സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു കേസിലെ ഒന്നാം പ്രതിയും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന്, രണ്ടാം പ്രതിയും സിപിഎം മുന്‍ കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി സെക്രട്ടറിയുമായ പി. സാബു എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്നു തീരുമാനിക്കാന്‍ കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പുനരവലോകനം ചെയ്യാന്‍ ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രത്യേക സംഘത്തിന്റെ പുനരവലോകന റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കേസ് തുടരന്വേഷിക്കാനുള്ള ഡിജിപിയുടെ തീരുമാനം.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. ലോക്കല്‍ പോലീസ് അന്വേഷണം തെളിവുകള്‍ പോലും നശിപ്പിക്കുന്ന രീതിയിലായിരുന്നുവെന്ന് ആരേപണമുയര്ന്നിരുന്നു. രണ്ടാമത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ഇത് ശരിവെച്ചിരുന്നു. രണ്ടാമത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന് കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. തുടക്കത്തില്‍ അന്വേഷണം അട്ടിമറിച്ച ചേര്‍ത്തല ഡിവൈഎസ്പി, മാരാരിക്കുളം സിഐ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
ഇതുവരെ മൂന്ന് സംഘങ്ങളാണ് അന്വേഷണം നടത്തിയത്. സംഭവം നടന്ന് വര്‍ഷം രണ്ടാകാറായിട്ടും വീണ്ടും അന്വേഷണം തുടരണമെന്ന പോലീസ് നിലപാടില്‍ ദുരൂഹതയുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവ് വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ഭരണപക്ഷത്തിന്റെ തന്ത്രമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയുടെ നിലപാടായിരിക്കും ഈ കേസിന്റെ ഭാവി നിശ്ചയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: