കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം ചെറുക്കുമെന്ന് എസ്എന്‍ഡിപി കോഴിക്കോട് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിലെ ഗ്രൂപ്പ് വൈരം മൂടിവെക്കാന്‍ നടത്തുന്ന പരാക്രമം വിലപ്പോകില്ല. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ 1960ല്‍ തഴവ കേശവനെ ജനറല്‍ സെക്രട്ടറിയാക്കി പാര്‍ട്ടി രൂപീകരിച്ച കേരള എസ്എന്‍ഡിപിയുടെ ഗതിയെന്താണെന്ന് സിപിഎം ഓര്‍ക്കണം. പാര്‍ട്ടിയില്‍നിന്നും ബഹിഷ്കൃതനായ വി.എസ് വേദികള്‍ ലഭിക്കാന്‍ എസ്എന്‍ഡിപിയെ കടന്നാക്രമിക്കുകയാണ്. 95 ശതമാനം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുന്ന മതന്യൂനപക്ഷ മാനേജുമെന്റുകളോട് മൗനം പുലര്‍ത്തുകയും നിയമനങ്ങള്‍ പിഎസ്സിക്കുവിടണമെന്ന് ആവശ്യപ്പെട്ട എസ്എന്‍ഡിപി-എസ്എന്‍ മാനേജ്മെന്റിനെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. മൈക്രോഫിനാന്‍സ് പദ്ധതി നടപ്പാക്കുന്നത് ദേശസാല്‍കൃത ബാങ്ക് വഴിയാണ്. കൊള്ളപ്പലിശയില്‍ നിന്ന് സാധാരണക്കാരനെ രക്ഷിച്ച ഈ പദ്ധതിയെക്കുറിച്ച് സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മതന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സിപിഎമ്മില്‍ അവശേഷിക്കുന്ന ശ്രീനാരായണീയരും പാര്‍ട്ടി വിടും- നേതാക്കള്‍ വ്യക്തമാക്കി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചു. തോപ്പയില്‍, കോവൂര്‍, അത്താണിക്കല്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുക. ഈ സീറ്റുകളില്‍ ബിജെപിയുടെ പിന്തുണയുണ്ടാകും- നേതാക്കള്‍ വ്യക്തമാക്കി. എസ്എന്‍ഡിപി യൂണിയന് ടി. ഷനൂപ്, സെക്രട്ടറി സി. സുധീഷ്, വി.പി. അശോകന്, ഡോ. റോയ് വിജയന് എന്നിവര്‍ പങ്കെടുത്തു.
എസ്എന്‍ഡിപിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നടക്കുന്ന സിപിഎംനീക്കത്തില് പ്രതിഷേധിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.സി. സുധീഷ്, ടി. ഷനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: