കൊട്ടാരക്കര: താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ കാവുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുതുടങ്ങി. കുട്ടികളില്‍ കാവ് സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായി എല്ലാവര്‍ഷവും പഠനയാത്രകള്‍ നടത്തുക മാത്രമല്ല, കാവുകളില്‍ നിന്ന് സമാഹരിക്കുന്ന വിത്തുകള്‍ ഇട്ട് കിളിര്‍പ്പിച്ച കുളമാവ്, കരണ്ടകം വള്ളി, ഞാവല്‍ എന്നിവയും ചുണ്ണാമ്പുവള്ളി, അമൃത്വള്ളി തുടങ്ങിയ വള്ളിച്ചെടികളും നട്ടുപിടിപ്പിച്ച് 15 ലധികം കാവുകളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സഹ്യപര്വ്വതമലനിരകളിലെ നിത്യഹരിത വനത്തിന്റെ തുടര്‍ച്ചയാണ് നാട്ടിന്‍പുറങ്ങളിലെ കാവുകള്‍, ഇവയ്ക്കുണ്ടാകുന്ന നാശം ജൈവവൈവിധ്യ മേഖലക്ക് ക്ഷതം ഉണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് വിദ്യാര്‍ത്ഥികളെ ഇതിന് പ്രേരിപ്പിച്ചത്. ഇതിന്റെ ആദ്യ പടിയായി താമരക്കുടി വാര്‍ഡിലെ അഞ്ചില്‍പരം കാവുകളില്‍ ജൈവവൈവിധ്യ പഠനം നടത്തി. തൂടര്‍ന്നാണ് കാവുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവര്‍ക്ക് ബോധ്യപ്പെട്ടത്. ഈ അറിവുകള്‍ സമൂഹത്തിന് പകര്ന്നുനല്കുകയാണ് ഇവരുടെ ഒരു ദൗത്യം. കാവുകളിലെ പ്രതിഷ്ഠകളെല്ലാം തന്നെ സര്‍പ്പം, മറുത, കാട്ടാള മൂര്‍ത്തി, അപ്പൂപ്പന്, യക്ഷി എന്നിവയാണ്. കാവുകളുടെ ഉടമസ്ഥര്‍ പലരും വ്യക്തി, കൂട്ടുകുടുംബം, പുറമ്പോക്ക്, ക്ഷേത്രം, സ്കൂള്‍, കരയോഗം എന്നിവരാണ്. സ്വകാര്യവ്യക്തികളുടെയും, പുറമ്പോക്കിലെയും കാവുകള്‍ പലതും നാശോന്മുഖമാണ്. അതേസമയം കൂട്ടുകുടുംബം, ബ്രാഹ്മണമഠം എന്നിവിടങ്ങളിലെ കാവുകള്‍ ജൈവ വൈവിധ്യ മേഖലകള്‍ തന്നെയാണന്ന് കുട്ടികളുടെ പഠനം വ്യക്തമാക്കുന്നു. സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള പല കാവുകളിലും അടിക്കാടുകള്‍ വെട്ടി തെളിച്ച് വിഗ്രഹാരാധനയ്ക്കുള്ള സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം റബ്ബര്‍ പോലുള്ള നാണ്യവിള കൃഷി നടത്തുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: