അഞ്ചല്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കിഴക്കന്‍ മേഖലയില്‍ സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക്. ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ സീറ്റുകളും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സീറ്റുകളും ഇടത് മുന്നണി വീതം വച്ചതോടെ സിപിഎമ്മിലെ പൊട്ടിത്തെറി മറനീക്കി പുറത്തായി.
സിപിഎം നേതാക്കളുടെ മാടമ്പിത്തരത്തിനും അഹങ്കാരത്തിനുമെതിരെ പ്രതികരിച്ചാണ് മുതിര്‍ന്ന നേതാക്കളായ കെ.പി.രാജു. കെ.റോയികുട്ടി എന്നിവരടക്കമുള്ള നൂറോളം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്.
കെ.പി.രാജു മൂന്ന് പതിറ്റാണ്ടായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് നിലവില്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, എല്‍സി അംഗം, സിഐടിയു ഏരിയ കമ്മിറ്റിയംഗം, ക്ഷേമനിധി ബോര്‍ഡംഗം, പ്രൈവേറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും. അവഹേളിക്കുകയും ചെയ്തു. ഇതാണ് പൊട്ടിത്തെറിക്ക് കാരണം. കാലങ്ങളായി ഇടതുമുന്നണി മാത്രം അധികാരത്തിലെത്താറുള്ള ഏരൂരില്‍ സിപിഎം സ്വന്തക്കാരെയും മതന്യൂനപക്ഷങ്ങളെയും വ്യാപകമായി സ്ഥാനാര്ത്ഥികളാക്കുന്നതായാണ് ആരോപണം ഇദ്ദേഹത്തെ കൂടാതെ ലോക്കല്‍ കമ്മിറ്റി അംഗവും കണ്‍സ്യൂമര്‍ വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.റോയികുട്ടി. അയിരനെല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായിരുന്ന വിളക്കുപറ രാജന് എന്നിവരാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തിയത്. ഇടതു പാര്‍ട്ടിയുടെ ശക്തികേന്ദ്രവും പാര്‍ട്ടി ഗ്രാമങ്ങളുമടങ്ങുന്ന പഞ്ചായത്താണ് ഏരൂര്‍.
നിരവധി പ്രതിയോഗികളെ കണ്ണൂര്‍ മോഡലില്‍ കൊലകത്തിക്ക് ഇരയാക്കിയിട്ടുണ്ട് ഇവിടെ. പാര്‍ട്ടിയുടെ നേതാക്കന്മാര് പ്രതികളായ നെട്ടയം രാമഭദ്രന് കൊലക്കേസ് വിവാദമായിരുന്നു. ഇവരാണ് ഇപ്പോഴും പാര്‍ട്ടിയെ നയിക്കുന്നത്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്ത്തനസ്വതന്ത്ര്യം പോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തന ശൈലി സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.
എന്നാല്‍ ഇന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ ചെങ്കോടി വിട്ട് ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുകയാണ്. മലയോര ഗ്രാമങ്ങള്‍ ഇന്നും വികസനത്തിനായി മുറവിളി നടത്തുകയാണ്. കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിന് ഇനി അധികനാളുകളില്ലെന്ന് അറിയിക്കുകയാണ് നേതാക്കളടക്കമുള്ളവരുടെ ബിജെപി പ്രവേശനം സൂചിപ്പിക്കുന്നത്. സിപിഎം ഉപേക്ഷിച്ച് എത്തിയവര്‍ അര്‍എസ്എസ് അഞ്ചല്‍ താലൂക്ക് കാര്യാലയത്തിലെത്തി സംഘചാലക് അഡ്വ.ജി.അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആയൂര്‍ മുരളി, ഏരൂര്‍ സുനില്‍, ജയചന്ദ്രന്, ഉമേഷ്ബാബു തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര് സിപിഎം വിട്ട് ബിജെപിയിലെത്തുമെന്ന് ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: