കോഴിക്കോട്: ഭാരതത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മുന്‍ കാലത്ത് കേന്ദ്രസാഹിത്യ അക്കാദമിയില്‍ നിന്ന് ലഭിച്ച അവാര്‍ഡുകള്‍ ചില സാഹിത്യകാരന്മാര് തിരിച്ചു കൊടുക്കുന്നു എന്നതാണ്. തിരിച്ചു കൊടുക്കുന്നതിന് അവര്‍ പറയുന്ന കാരണം തികച്ചും രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയം എങ്ങനെ ഉണ്ടായി എന്നതാണ് പ്രധാനമായ പ്രശ്നം.
ആറര പതിറ്റാണ്ടിലേറെ ഇവിടെ രാജ്യം ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി (ഇടക്കുണ്ടായ ചില മാറ്റങ്ങളൊഴിച്ചാല്‍)ക്ക് പകരം ഒരു ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്നു. വന്‍ വിജയം നേടിയാണ് അവര്‍ അധികാരം കയ്യേറിയിരിക്കുന്നതെന്നുമോര്ക്കണം. സ്വാഭാവികമായും ഭരണം നഷ്ടപ്പെട്ട പാര്‍ട്ടികള്‍ക്കും മറ്റു പ്രതിപക്ഷങ്ങള്‍ക്കും അവരുടെ നിലപാടുകളില്‍ വിയോജിപ്പുകാണും. ഈ വിയോജിപ്പുകള്‍ വിപുലമാക്കാനും രാഷ്ട്രീയ ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കാനും അവര്‍ സമൂഹത്തില്‍ നിന്നും തന്നെ കാരണങ്ങള്‍ കണ്ടെത്തുന്നു.
ഒന്നു ഗോവധം, മറ്റൊന്ന് സാമൂഹ്യ വിവേചനങ്ങള്‍(ജാതീയത) തുടങ്ങിയവ. ഈ രണ്ട് പ്രശ്നങ്ങള്‍ അവര്‍ ഉന്നയിക്കുമ്പോള്‍ അതിനെ രാജ്യമെമ്പാടുമുള്ള വിഘടന ശക്തികള്‍ ഏകോപിപ്പിക്കുകയാണ്. ഈ രണ്ടു ഘടകങ്ങളാണ് ചെറിയ കാര്യത്തെപ്പോലും കണ്ടെടുത്ത് അത് പര്‍വ്വതീകരിച്ച് താരതമ്യേന അന്ധവിശ്വാസവും വര്‍ഗ്ഗീയതയും ഉള്ള ജനങ്ങള്‍ക്കിടയില്‍ ഹിംസ വാസനയും അസംതൃപ്തിയും ഇതുമൂലം ഉളവാക്കുകയാണ്. ഭരണപക്ഷത്തിനെതിരായ സമരപരിപാടി എന്ന നിലയില്‍ അവാര്‍ഡുകള്‍, പുരസ്കാരങ്ങള്‍, മറ്റു സൗജന്യങ്ങള്‍ എന്നിവ തിരിച്ചുകൊടുക്കുന്നതിലും നിഷേധിക്കുന്നതിലും അവര്‍ സമര മാര്‍ഗ്ഗമായി കണ്ടെത്തുകയാണ്.
എഴുത്തുകാര്‍ നിസാര കാണങ്ങള്ക്ക് പോലും ക്രൂശിക്കപ്പെട്ട അനുഭവങ്ങള്‍, പാലായനം ചെയ്യേണ്ടി വന്ന വസ്തുതകള്‍ ചരിത്രത്തില്‍ ഉണ്ട്. സങ്കീര്‍ണ്ണ സാമൂഹ്യ വ്യവസ്ഥയുള്ള ഇന്ത്യാരാജ്യത്ത് അതിന്റെ വിപുലമായ ജനസഞ്ചയം കൊണ്ടും ദാരിദ്യം തുടങ്ങിയ സാമൂഹ്യക ദുര്യോഗങ്ങള് കൊണ്ടും അസ്വസ്ഥതകള്‍ ഏറെയാണ്. ഈ അസ്വസ്ഥതകള്‍ എല്ലാം കൂടി ഒരു ബോംബാക്കിമാറ്റി പ്രതിയോഗിയായ സര്‍ക്കാറിനു നേരെ നടത്തുന്ന ശ്രമമാണ് ഇവിടെ കാണുന്നത്.
സ്വതസിദ്ധമായ അസഹിഷ്ണുതയാണ് ഇതിന്റെ അടിസ്ഥാനഘടകം. പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടും കഠിന രോഗങ്ങള്‍ കൊണ്ടും അന്യരാജ്യങ്ങളുടെ ആക്രമണം മൂലവും നാം നേരിടുന്ന കഷ്ടപാടുകളൊന്നും നമ്മുടെ സ്വന്തം വിഘടനവാദികള്‍ കണുന്നില്ല. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനെ നിലനിര്‍ത്താന്‍ പോലുമുള്ള സഹിഷ്ണുത ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്ത് ഇല്ല എന്നത് കഷ്ടമാണ്. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക എന്നതാണ് സാമൂഹികവും രാഷ്ട്രീയവുമായ മര്യാദ. നമ്മുടെ ചിരപ്രതിഷ്ഠിതരായ ചില എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നതിനോട് വിരോധവുമില്ല. എന്റെ പക്ഷം പൊതുജനങ്ങളുടെ കരം സ്വരൂപിച്ച് കൊടുക്കുന്ന ദേശീയ പ്രാധാന്യമുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സുപ്രധാനമാണെന്നാണ്. അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരും അതു നല്‍കുന്നവരും ഓര്‍ക്കേണ്ട കാര്യം സര്‍ക്കര്‍ വക ഒരവാര്‍ഡും അതത് ഭരണകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യമല്ല എന്നതാണ്. പുരസ്കാരം എഴുത്തുകാര്‍ക്കുള്ള പരിപൂര്‍ണ്ണ അംഗീകാരമാണ്.
രാവിലെ ചില ചാനലുകളോടും പി വല്‍സല പ്രതികരിച്ചിരുന്നു. അവാര്‍ഡുകള്‍ രണ്ടുതരമുണ്ട്. കിട്ടിയതും വാങ്ങിയതും. വാങ്ങിയവയാണ് മടക്കി നല്‍കുന്നത്. വല്‍സല പറഞ്ഞു.
പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും മോദി വിരോധവും മാത്രം: മാടമ്പ്
തൃശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സാറാജോസഫ് തിരിച്ച് നല്കാന് തിരുമാനിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രമാണെന്ന് സാഹിത്യകാരന് മാടമ്പ്കുഞ്ഞുക്കുട്ടന് ജന്മഭൂമിയോട് പറഞ്ഞു. അവാര്‍ഡ് തിരിച്ച് നല്‍കിയിതിനെ കുറിച്ചുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വെറും മോദി വിരോധമാണ്. അതിലുടെ ബിജെപി വിരോധവും ഹിന്ദുത്വ വിരോധവുമാണ് പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാറാജോസഫിന് കേന്ദ്രസാഹിത്യ അവാര്‍ഡ് നല്‍കിയത് മോദിയല്ല. പിന്നെന്തിനാണ് ഇത് തിരിച്ച് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എഴുത്തുകാര്‍ സുരക്ഷിതര്‍; പ്രതിഷേധം ഷോ മാത്രം:
കെ.എല്‍. മോഹനവര്‍മ്മ
കൊച്ചി: മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം എഴുത്തുകാര്‍ സുരക്ഷിതരല്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.എല്‍. മോഹനവര്‍മ്മ. മോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത വളര്‍ന്നിട്ടില്ല. എഴുത്തുകാര്‍ക്ക് അപകടകരമായ സ്ഥിതിവിശേഷവും രാജ്യത്തില്ല. എന്തും എഴുതിവെക്കുന്നതല്ല സാഹിത്യം. അത് മുന്‍പും അങ്ങനെ തന്നെയാണ്. അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് തിരസ്കരിക്കാന്‍ അവകാശമുണ്ട്.
എന്നാല്‍ അവാര്‍ഡ് വാങ്ങിയിട്ട് അത് തിരിച്ചുകൊടുക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് ഷോ മാത്രമാണ്. സ്ഥാനമാനങ്ങള്‍ രാജിവെച്ചുവെന്ന് പറയുന്നവര്‍ എന്ത് സ്ഥാനമാണ് രാജിവെച്ചതെന്നതെങ്കിലും പറയണം. മലയാള സാഹിത്യകാരന്മാരില് അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത് സാറാ ജോസഫ് മാത്രമാണ്. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗവുമാണ്. പാര്‍ട്ടി നിലപാടായി അതിനെ കണ്ടാല്‍ മതി. അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് മടക്കി നല്‍കാനുള്ളതല്ല: കെ.ബി.ശ്രീദേവി
ലഭിച്ച അവാര്‍ഡ് തിരിച്ച് നല്‍കാനുള്ളതല്ലെന്ന് സാഹിത്യകാരി കെ.ബി.ശ്രീദേവി പറഞ്ഞു. ബിജെപിയോ കോണ്‍ഗ്രസോ സിപിഎമ്മോ വ്യക്തികളോ നല്‍കുന്നതല്ല അവാര്‍ഡ്. സമൂഹം നല്‍കുന്നതാണ്, ഭാരതത്തിലെ ജനങ്ങളുടെ അംഗീകരാണ്. ഇത് തിരിച്ച് നല്‍കുകയെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശ്രീദേവി പറഞ്ഞു. താന്‍ അങ്ങിനെ ചെയ്യില്ല. തനിക്കും സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങള്‍ എന്ന് പറയുന്നത് ഒരോരുത്തരും ചെയ്ത പ്രവര്‍ത്തനങ്ങളുടെ അല്ലെങ്കില്‍ അവരുടെ കഴിവിനെ അംഗീകരിച്ച് നല്‍കുന്നതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ബിജെപിയെ ആക്രമിക്കാനുള്ള അജണ്ട: അലി അക്ബര്‍
കേരളത്തില്‍ ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്ക്കൊന്നും പ്രതികരിക്കാത്തവരാണ് അവാര്‍ഡ് തിരിച്ചുനല്‍കാന്‍ നടക്കുന്നത്. സംസ്ഥാനത്ത് എഴുത്തുകാരന്റെ കൈവെട്ടിയപ്പോള്‍ ആരും അവാര്‍ഡ് തിരിച്ചുനല്‍കിയില്ല. എഴുത്തിന്റെ പേരില്‍ത്തന്നെയായിരുന്നു അന്ന് കൊടിയ ക്രൂരത അരങ്ങേറിയത്. കഴിവുറ്റ നടനെതിരെ സിനിമാ ലോകത്തെ ചിലര്‍ ഊരു വിലക്കിയപ്പോള്‍ ഒരു സാഹിത്യകാരനും രംഗത്തുവന്നില്ല. കേരളത്തില്‍ നടന്നുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. സമൂഹത്തിലെ എല്ലാ തിന്മകള്ക്കുമെതിരെ പ്രതികരിക്കാന്‍ സാംസ്കാരിക പ്രവര്ത്തകന് കഴിയണം.
സാറാജോസഫ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ്. അവരുടെ പാര്‍ട്ടിയിലെ ഒരു മന്ത്രി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ പോലീസിന് മുമ്പാകെ ഹാജരായിട്ടില്ല. സ്ത്രീപക്ഷ വാദിയായി നടിക്കുന്ന അവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നില്ല. കേരളത്തിലാണ് അടിയന്തരാവസ്ഥയില്‍ രാജന് കൊല്ലപ്പെട്ടത്. അതിനെച്ചൊല്ലിയും ആരും അവാര്‍ഡ് മടക്കിനല്‍കിയില്ല. ബീഫ് നിരോധനത്തെക്കുറിച്ചാണ് ചിലര്‍ പ്രതികരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ചന്ദ്രികയാണ് ബീഫ് നിരോധിക്കണമെന്ന് ആദ്യം പറഞ്ഞത്. ആരും അന്ന് ബീഫ്ഫെസ്റ്റ് നടത്തിയില്ല.
എഴുത്തുകാരന് മാത്രമല്ല നാട്ടില്‍ പ്രശ്നം. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ നിന്ന് അവര്‍ ഒളിച്ചോടുന്നു. ബിജെപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നില്‍. മനുഷ്യപക്ഷത്ത് നല്ക്കാന് എഴുത്തുകാരന് തയ്യാറാവണം. നാട്ടിലുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തികഞ്ഞ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍ നടക്കുന്നത്.
പബ്ലിസിറ്റിയുടെ ഭാഗം: പി.ആര്. നാഥന്
അവാര്‍ഡു തിരിച്ചുകൊടുക്കുന്നത് പബ്ലിസിറ്റിയുടെ ഭാഗമാണ്. അവാര്‍ഡിനായി ഓടിനടക്കുകയും പിന്നീടൊരിക്കല്‍ നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് നടപ്പുരീതി. അവാര്‍ഡ് നേടിയതിനേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റി അത് നിഷേധിക്കുന്നതിലൂടെ നേടാന്‍ ശ്രമിക്കുകയാണ് ചിലര്‍. അവാര്‍ഡുകള്‍ മടക്കി നല്‍കുമ്പോഴാണ് അവര്‍ക്ക് അവാര്‍ഡ് ലഭിച്ചിരുന്നുവെന്ന് ജനം അറിയുന്നത്. വാങ്ങിയ സാധനം തിരിച്ചു നല്കുന്ന രീതി നല്ല പ്രവണതയല്ല. എഴുത്തുകാരന് പ്രതികരിക്കേണ്ടത് എഴുത്തിലൂടെയാണ്.
പ്രശ്നം മനസിലാക്കിയിട്ടില്ല:എം.ജി.എസ്
പ്രശ്നം എന്താണെന്നത് വിശദമായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: