കണ്ണൂര്‍: നവമ്പര്‍ 2 ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ക്രമസമാധനം ഉറപ്പു വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമവും സമാധാനപരവുമായി നടത്തുന്നതും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
അനിഷ്ട സംഭവങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വം കാണിക്കണം. സെന്‍സിറ്റീവ് ബൂത്തുകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നവ കൂടി പരിഗണിക്കും. ഇത്തരം ബൂത്തുകളുടെ അവസാന ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. പോളിംഗ് ഏജന്റുമാരൊഴികെയുള്ളവരെ ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ നില്ക്കാന് അനുവദിക്കുകയില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലിവില്‍ വന്നതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. ജാതി, മത പരിഗണനകള്‍ വെച്ചും സ്കൂള്‍, കോളേജ്, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുമുള്ള പ്രചരണം പാടില്ല. ഫോട്ടോ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് ഉപയോഗിച്ചും മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് ഉപയോഗിച്ചുമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 96 റിട്ടേണിംഗ് ഓഫീസര്‍മാരാണ് ഉള്ളത്. വോട്ടിംഗ് മെഷിനില്‍ മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പേരുണ്ടാവുക. 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നായി രണ്ടൂമണിക്കൂറിനകം മുഴുവന്‍ ഫലങ്ങളും പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നത്.
നിര്‍ഭയമായ സമ്മതിദാനാവകാശം ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ജോലി എന്ന് ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് പറഞ്ഞു. 7600 ഓളം പൊലീസ് സേനാംഗങ്ങള്‍ തെരഞ്ഞെടുപ്പ് ജോലിക്കുണ്ടാകും. എല്ലാ ബൂത്തിലും വീഡിയോ ക്യാമറ വെക്കും. 750 സെന്‍സിറ്റീവ് ബൂത്തുകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. 203 ഓളം ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ പട്രോളിംഗിന് ഇറങ്ങും. പ്രാദേശിക പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കാന്‍ സിഐമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുതല സമിതി രൂപീകരിച്ച് യോഗം വിളിക്കും. മറ്റിടത്ത് ഡിവൈഎസ്പി തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കും. ഇലക്ട്രിക് തൂണുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പതിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: