പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം ശക്തികേന്ദ്രമെന്നറിയപ്പെടുന്ന പയ്യന്നൂര്‍ നഗരസഭയില്‍ ഇക്കുറി ചരിത്രം മാറ്റിയെഴുതും. ചുവപ്പ് കോട്ടയില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത് കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പ് മുതലാണ്. 44 അംഗ കൗണ്‍സിലില്‍ 8 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫ് 16 സീറ്റുകള്‍ നേടി. തുടര്‍ന്ന് നടന്ന നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ വോട്ടുകളില്‍ ക്രമാനുഗതമായി കുറവു വന്നു. ഇത്തവണ മിക്കവാര്‍ഡുകളിലും സജീവ സാന്നിധ്യമായി ബിജെപിയും രംഗത്തു വന്നതോടെ ഇടതു പക്ഷത്തിന്റെ കുത്തക അവസാനിക്കും. 54.56 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 72,131 ജനസംഖ്യയുമുള്ള പയ്യന്നൂര്‍ നഗരസഭ രൂപം കൊണ്ടിട്ട് 25 വര്‍ഷം പിന്നിടുകയാണ്.
നഗരമദ്ധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് തന്നെയായിരിക്കും നഗരത്തിലെ വോട്ടുകളെ സ്വാധീനിക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തുടങ്ങിയെങ്കിലും പൂര്‍ത്തിയാകാത്ത ബസ സ്റ്റാന്റ്, ചപ്പാരപ്പടവില്‍ നിന്നും കുടിവെള്ളം എത്തിക്കാന്‍ തുടങ്ങിയ പദ്ധതി, നഗരസഭ ടൗണ്‍ ഹാള്‍, സ്റ്റേഡിയം, നിയന്ത്രണാതീതമായ ഗതാഗതക്കുരുക്ക്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് തുടങ്ങി പയ്യന്നൂരിന്റെ അവശ്യങ്ങള്‍ നിരവധിയാണ്. മികച്ച സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ചിട്ടയായ പ്രവര്‍ത്തനം നടത്തുന്ന ബിജെപി നാല്പതിലധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നുണ്ട്. എസ്എന്‍ഡിപിക്ക് നഗരസഭയുടെ ചില ഭാഗങ്ങളിലുള്ള സ്വാധീനം ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: