മലപ്പട്ടം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മലപ്പട്ടം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. 2005 ല്‍ ഏകപക്ഷീമായി സിപിഎം മാത്രമായിരുന്നു ഈ പഞ്ചായത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്. 2010 ല്‍ ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും പലരെയും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതു കാരണം പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും സാധിച്ചിരുന്നില്ല. ആകെയുള്ള 13 വാര്‍ഡുകളില്‍ 13 ലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മലപ്പട്ടത്ത് സിപിഎം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ മാസം പഞ്ചായത്തിലെ മണല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പത്തോളം സിപിഎം നേതാക്കളെ സ്ഥാനത്തു നിന്നും സിപിഎം മാറ്റിയിരുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്കു നേരെ വ്യാപകമായ പ്രതിഷേധം ഈ മേഖലയില്‍ വളര്‍ന്നിട്ടുണ്ട്. പാര്‍ട്ടി അംഗത്തിന്റെ വീട്ടില്‍ മുത്തപ്പന് വെള്ളാട്ടം കെട്ടിയാടിച്ചതിന്റെ പേരിലും ഗൃഹപ്രവേശനത്തിന് ഗണപതി ഹോമം കഴിച്ചതിന്റെ പേരിലും നടപടിയെടുത്ത സംഭവങ്ങളൊക്കെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. മലപ്പട്ടത്ത് യുഡിഎഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ചില മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെങ്കിലും ഇവരെയൊക്കെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നത് പതിവാണ്. സിപിഎമ്മിന്റെ വെല്ലുലവിളികള്‍ നേരിട്ട് ബിജെപി വര്‍ഷങ്ങളായി മലപ്പട്ടം മേഖലയില്‍ പൊതുയോഗങ്ങളും ഗൃഹസമ്പര്ക്കവുമൊക്കെ നടത്തിവരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നത് ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: