നടേശന് രമണിയെന്ന ഡോ. എന്‍ രമണിയുടെ വേര്‍പാട് കര്‍ണ്ണാടക സംഗീതത്തിന് വലിയ നഷ്ടമാണ്. 1934 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ തിരുവാരൂരില്‍ ജനിച്ച അദ്ദേഹം പുല്ലാങ്കുഴലില്‍ അഗ്രഗണ്യനായിരുന്നു. മുത്തച്ഛന് അഴിയൂര്‍ നാരായണസ്വാമി അയ്യരില്‍ നിന്ന് പുല്ലാങ്കുഴല്‍ പഠിച്ച അദ്ദേഹം എട്ടാം വയസിലാണ് വേദിയില്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചത്.
അമ്മ ശാരദാംബാള്‍ വലിയ സംഗീതജ്ഞയായിരുന്നു. പിന്നീട് അമ്മാവനായ പ്രമുഖ പുല്ലാങ്കുഴല്‍ വിദ്വാന് ടി. ആര് മഹാലിംഗത്തിന്റെ ശിഷ്യനായി. 11 ാം വയസില്‍ ടിആര്‍ മഹാലിംഗത്തിനൊപ്പം വേദി പങ്കിട്ട് രമണി തന്റെ പ്രതിഭ തെളിയിച്ചു.
1945 ലാണ് ആകാശവാണിയില്‍ ആദ്ദേഹം ആദ്യമായി പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയത്.
’56ല്‍ തന്റെ 22 ാമത്തെ വയസില്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ ആദ്യമായി പുല്ലാങ്കുഴല്‍ കച്ചേരി നടത്തി. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ കീര്‍ത്തി ഭാരതമാസകലം പരന്നു, ഇവിടെ നിന്ന് കടല്‍കടന്ന് വിദേശങ്ങളിലും സുഗന്ധം വീശി. പിന്നീട് രമണി അക്കാദമി ഓഫ് ഫഌട്ട് സ്ഥാപിച്ച് യുവതീ യുവാക്കള്‍ക്ക് പുല്ലാങ്കുഴലില്‍ പരിശീലനം നല്കി. ട്രിവാന്‍ഡ്രം വെങ്കിട്ടരാമനില്‍ നിന്ന് വീണയും ലാല്‍ഗുഡി ജി. ജയരാമനില് നിന്ന് വയലിനും അഭ്യസിച്ച അദ്ദേഹം ഇവ രണ്ടിലും മികവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഭാരതത്തിലും വിദേശരാജ്യങ്ങളിലും നിരവധി വേദികളില്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചു. പുറംരാജ്യങ്ങളില്‍ മുപ്പതിലേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത കലാനിധി, സംഗീതകലാശിഖാമണി എന്നിവ നേടിയ അദ്ദേഹത്തെ തേടി പദ്മശ്രീ പുരസ്കാരവും എത്തി. 81ാമത് ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് വിധി കാന്‍സര്‍ രൂപത്തില്‍ എത്തി അദ്ദേഹത്തെ തട്ടിയെടുത്തത്. 82 കാരനായ അദ്ദേഹം ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതനായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൈലാപ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും പുല്ലാങ്കുഴല്‍ വാദകന്‍ ആര്. ത്യാഗരാജന് അടക്കം മൂന്ന് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: