പയ്യാവൂര്‍: റബ്ബര്‍ തുടങ്ങിയ നാണ്യവിളകളുടെ വിലയിടിവും കനത്ത മഴയും മലയോര മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മന്ദഗതിയിലാക്കി. മുന്‍ വര്‍ഷങ്ങളിലൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ മലയോര മേഖലകളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുമായിരുന്നു. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും മലയോര മേഖലകളില്‍ ഇടത് വലത് മുന്നണികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടില്ല.
ഇരിട്ടി, ശ്രീകണ്ഠാപുരം എന്നീ നഗരസഭകളും ആലക്കോട്, ഉദയഗിരി, നടുവില്‍, പയ്യാവൂര്‍, ഏരുവേശി, ഇരുക്കൂര്‍, പടിയൂര്‍, ഉളിക്കല്‍, അയ്യന്‍കുന്ന്, പായം, ആറളം, പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ തുടങ്ങിയ പഞ്ചായ്ത്തുകള് ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലകളിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിട്ടുള്ളത്. ഈ മേഖലകളിലെ കര്‍ഷകരുടെ പ്രധാന ഉല്പാദനമായ റബ്ബറിന് വിലകുത്തനെയിടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതുകൂടാതെ, മറ്റു നാണ്യ വിളകളുടെ വിലയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വിലയിടിവിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതുമൂലം റബ്ബര്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ടാപ്പിംഗ് തൊഴിലാളികളടക്കമുള്ളവര്‍ തൊഴിലില്ലാതെ പട്ടിണിയിലാണ്.
വിലയിടിവ് തടയാനായി സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപ വില സ്ഥിരതാ ഫണ്ടിലേക്ക് മാറ്റിവെച്ചിരുന്നു ഇതുപ്രകാരം കിലോക്ക് 150 രൂപ വില നിശ്ചയിക്കുകയും കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന വിലയും 150രൂപയും തമ്മിലുള്ള വ്യത്യാസത്തിലുള്ള തുക കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കേവലം ജലരേഖയായി മാറുകയായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായുള്ള മഴയും ഈ മേഖലയിലെ ജനങ്ങളുടെ തിരഞ്ഞെടുപ്പ് ആവേശം തളര്‍ത്തിയിരിക്കുകയാണ്.
മലയോരത്തെ വിവിധ പഞ്ചായത്തുകളില്‍ സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ വ്യാപകമായ അടിയൊഴുക്കുകള്സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് പല സ്ഥലങ്ങളിലും ന്യൂനപക്ഷ പ്രീണന നയമാണ് സ്വീകരിക്കുന്നത്. ഇത് ഒരു വിഭാഗത്തെ അതൃപ്തിയിലാക്കിയിട്ടുണ്ട്. സിപിഎമ്മിലാകട്ടെ പല സ്ഥലങ്ങളിലും യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. യുവജനങ്ങള്‍ കൂട്ടത്തോടെ സിപിഎമ്മില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാഴ്ചയാണ് മലയോരത്ത് കാണാനുള്ളത്. ഇത് പരമാവധി മുതലെടുക്കാനുള്ള തന്ത്രവുമായി ബിജെപി തെരിഞ്ഞെടുപ്പ് രംഗത്ത് സജീവമായിരിക്കുകയാണ്. ഈ മേഖലയിലെ മുഴുവന്‍ പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായികഴിഞ്ഞു.
കോണ്‍ഗ്രസിലാകട്ടെ പലസ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണണ്ടെത്താന് കഴിയാത്ത അവസ്ഥയാണുള്ളത്. വനിതാ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ളയിടങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി നെട്ടോട്ടമോടുന്നത്. എസ്എന്‍ഡിപിയുടെ പുതിയ നിലപാട് മലയോര മേഖലയില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. ഇരിട്ടി, തളിപ്പറമ്പ് യൂണിയനുകളുടെ കീഴിലാണ് ഈ മേഖലയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തനം നടക്കുന്നത്.
ന്യൂനപക്ഷ പ്രീണനവും കാര്ഷികോല്പന്നങ്ങളുടെ വിലയിടിവും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരമായി പ്രതിഫലിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടം ബിജെപിക്ക് അനുകൂലമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: