ഇരിട്ടി: പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയുടെ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. അതിനായുള്ള എല്ലാ അടവുകളും തന്ത്രങ്ങളും അണിയറയില്‍ ഒരുക്കുന്ന ശ്രമത്തിലാണ് നേതാക്കള്‍.
21 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കീഴൂര്‍ ചാവശ്ശേരി ഗ്രാമപഞ്ചായത്തിനെ അതേപടി ഇരിട്ടി നഗരസഭയായി ഉയര്‍ത്തുകയായിരുന്നു അധികൃതര്‍. വിസ്തൃതിയോ അതിരുകളോ മാറ്റാതെ നിലവില്‍ വന്ന ഇരിട്ടി നഗര സഭയില്‍ ഉണ്ടായിരുന്ന 21വാര്‍ഡുകളെ 33 വാര്‍ഡുകള്‍ ആയി ഇതോടെ പുനര്‍ വിഭജിക്കപ്പെട്ടു. കാലാകാലമായി യുഡി എഫിനായിരുന്നു പഞ്ചായത്തില്‍ മേധാവിത്വം ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ 10വര്‍ഷമായി എല്‍ഡിഎഫ് ആണ് ഈ പഞ്ചായത്ത് ഭരിച്ചു കൊണ്ടിരിക്കുന്നത്. അതുതന്നെ പല വാര്‍ഡുകളിലും വളരെ നേരിയ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് നേടാനായിട്ടുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ ഭരണസമിതിയില്‍ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎമ്മിന് 11, യുഡിഎഫ് മുന്നണിയിലെ മുസ്ലീം ലീഗ് 6, കോണ്‍ഗ്രസ് 1, ബിജെപി 3 എന്നിങ്ങിനെയായിരുന്നു കക്ഷി നില. എന്നാല്‍ 21വാര്‍ഡുകള്‍ 33ആയി മാറിയതോടെ ഇതിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയും എന്നാണു പരക്കേ വിശ്വാസം. ഇതില്‍ ബിജെപിക്ക് ഗുണം ചെയ്യുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടെന്നും പരക്കെ വിശ്വസിക്കുന്നു. കഴിഞ്ഞ തവണ 3വാര്‍ഡുകളില്‍ നിഷ്പ്രയാസം ജയിച്ചുകയറിയ ബിജെപിക്ക് അന്ന് തിരഞ്ഞെടുപ്പില്‍ വിരലില്‍ എണ്ണാവുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിന് മറിഞ്ഞുപോയ വാര്‍ഡുകളില്‍ ഇത്തവണ ജയിച്ചു കേറാനാവും .
എന്നാല്‍ വിവിധ സാമൂദായിക സംഘടനകളായ എസ്എന്‍ഡി പി, ജമായത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവയുടെ സ്വാധീന മേഖലകള്‍ തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതികരിക്കും എന്നതും മുന്നണികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുടെ കടന്നു കയറ്റം തടയാന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു വശത്തേക്ക് ചായാനും സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നു. എസ്എന്‍ഡിപിക്ക് ഏറെ സ്വാധീനമില്ലാത്ത ഒരു പ്രദേശം കൂടിയാണ് ഈ നഗരസഭയുടെ പരിധികള്‍.
കേന്ദ്ര ഗവര്‍മ്മെണ്ടിന്റെ വിവിധ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി നടത്തുന്ന പ്രചാരണത്തില്‍ 10വര്‍ഷം കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഭരിച്ച സിപിഎമ്മിന്റെ അഴിമതികള്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടും. വിവിധ അഴിമതികളില്‍ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ് കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിയും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും. ചില അഴിമതി ആരോപണങ്ങളും തുടര്‍ന്ന് വന്ന അന്വേഷണങ്ങളും മൂലം പ്രസിഡണ്ടിന്ന് ജയിലില്‍ കിടക്കേണ്ട അവസ്ഥയും ഉടലെടുത്തിരുന്നു. ഇതെല്ലാം പ്രചാരണായുദ്ധമാക്കാന് ഒരുങ്ങുകയാണ് ബിജെപി.
വികസനകാര്യങ്ങളും ഈ നഗര സഭാതിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാക്കാന്‍ ബിജെപി ശ്രമിക്കും. കണ്ണൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി പദ്ധതിയുടെ സംഭരണ പ്രദേശമാണ് ഇരിട്ടിയും അതിന്റെ പരിസരവും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇരിട്ടി പട്ടണത്തില്‍ ഒരു കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു. 1980കളില്‍ റോഡ് വികസനത്തിന്റെ ഭാഗമായ് ഇതിന്റെ ടാങ്ക് പൊളിച്ചു കളഞ്ഞ ശേഷം നാളിതുവരെ ഇരിട്ടി പട്ടണത്തില്‍ ഒരു കുടിവെള്ള പദ്ധതി ഉണ്ടായിട്ടില്ല. ഇരിട്ടി ബസ്സ് സ്റ്റാന്റ് വികസനം മുതല്‍ ഇരിട്ടിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ വരെയുള്ള അഴിമതികള്‍ നിരത്തിയായിരിക്കും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. വികസനകാര്യത്തില്‍ ഇരിട്ടി പാലവും, തകര്‍ന്നു നാമാവശേഷമായ നേരംപോക്ക് റോഡും, കീഴൂര്‍ എടക്കാനം റോഡും മറ്റും പ്രധാന വിഷയമാകും. ഇരിട്ടി പാലത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഗതാഗത സ്തംഭനം, കാല്‍നട യാത്രക്കാരന്റെ മരണം വരെയെത്തിയ പ്രശ്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
പുതിയ നഗരസഭയില്‍ ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം ഉണ്ടാക്കാന്‍ ഒറ്റക്കെട്ടായി നീങ്ങുകയാണ് ബിജെപി. എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്ന ബിജെപി പ്രതിയോഗികള്‍ക്ക് എതിരെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ ഉതകുന്ന തരത്തിലുള്ള സ്ഥാനാര്‍ഥികളെയാവും രംഗത്തിറക്കുക. ഇന്നോ നാളെയോ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: