അടുത്തിടെ വന്ന ശിഷ്യനോട് ഗുരുവിനുള്ള വലിയ പ്രത്യേകതയാല്‍ നിലവിലെ ശിഷ്യര്‍ക്കുള്ള പരിഭവം ഗുരുവിനെ അറിയിച്ചു. ‘അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?’ അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: ‘നിങ്ങള്‍ പോയി അല്പം മദ്യം കൊണ്ടുവരൂ.’ ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു.
ശിഷ്യന്മാര് അനുസരിച്ചു. ഗുരു ചോദിച്ചു: ‘നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?’ ‘അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു’ ശിഷ്യന്മാര് ഒരുമിച്ചു പറഞ്ഞു. ‘ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന് എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു.
ആ ഒരു നിഷ്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്പിച്ചപ്പോള് അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന് കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന് അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്നേഹിക്കുകകൂടി ചെയ്തു. അവന്, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന് കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു.
മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു.ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്, മഹാന്മാര് എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.
-മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: