ആലപ്പുഴ: നഗരസഭ സീറ്റുവിഭജനത്തെച്ചൊല്ലി മുന്നണികളില്‍ ഘടകകക്ഷികളുടെ പ്രതിഷേധം. പതിവിന് വിരുദ്ധമായി യുഡിഎഫിനെക്കാള്‍ എല്‍ഡിഎഫിനാണ് ഘടകകക്ഷികളുടെ പ്രതിഷേധമേറെയും. മുന്നണിയിലെ സിപിഎം- സിപിഐ കക്ഷികളൊഴികെയുള്ളവര് സീറ്റു വിഭജനത്തില്‍ അതൃപ്തരാണ്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ സംസ്ഥാന തല നേതൃത്വത്തിന്റെ പരിഗണനയില്‍ എത്തിച്ചിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് വേണമെന്ന എന്‍സിപിയുടെ ആവശ്യത്തോടു സിപിഎം നിഷേധ സമീപനമാണ് സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തിനു ശേഷം എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എല്‍ഡിഎഫിലെ ഘടകകക്ഷികളായ ജനതാദള്‍ എസും, ഐഎന്‍എലും സീറ്റു ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തോല്‍വി ഉറപ്പായ സീറ്റ് തങ്ങള്‍ക്കു നല്‍കുകയാണെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ജനതാദള്‍ എസിന്റെ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇടതുമുന്നണിയാക്കാനുള്ള നീക്കമാണ് ചില നേതാക്കളുടേത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ 10 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചു. തങ്ങളോടു എല്‍ഡിഎഫ് മാന്യത കാട്ടിയില്ലെന്നാണ് ഐഎന്‍എലിന്റെ പരാതി. ജില്ലാ നേതൃത്വം ആവശ്യപ്പെട്ട സീറ്റുകള്‍ക്ക് പകരം ജയ സാധ്യതയില്ലാത്ത സീറ്റാണു നല്‍കാമെന്ന് പറയുന്നത്. ഐഎന്എലിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി നീക്കം. സിപിഎം 30 സീറ്റിലും സിപിഐ 15 സീറ്റിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ബാക്കി സീറ്റുകളാണ് ഘടകകക്ഷികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്.
യുഡിഎഫിലും സീറ്റുകളെച്ചൊല്ലി ഘടകകക്ഷികള്‍ ഏറ്റുമുട്ടുന്നു.കഴിഞ്ഞതവണ അഞ്ചുസീറ്റില്‍ മത്സരിച്ച മുസ്്ലിം ലീഗ് ഇത്തവണ ഏഴു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗിന് ആറു സീറ്റുവരെ നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് 38 മുതല്‍ 40 വരെ സീറ്റുകളില്‍ മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് എം മൂന്നുസീറ്റിലും മത്സരിക്കും. ജനതാദള്‍ യു നാലു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംപി, ആര്‍എസ്പി എന്നിവയ്ക്കും സീറ്റുകള്‍ നല്‍കുമെന്ന് അറിയുന്നു.
നേരത്തെ യുഡിഎഫ് മുന്നണിയില്‍ ജെഎസ്എസ് നഗരസഭയില്‍ ആറു സീറ്റുകളില്‍ മത്സരിച്ചിരുന്നു. അവര്‍ ഇത്തവണയും ഇതെ സീറ്റുകള്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും ഇത്തവണയും പോരാട്ടത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്. ചുരുക്കം ചിലര്‍ മാത്രമേ മത്സരരംഗത്തുനിന്നും വിട്ടുനിന്നിട്ടുള്ളു. ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയാണെങ്കില്‍ അതിന്റെ പകുതി വേണമെന്ന നിലപാടാണ് എ ഗ്രൂപ്പിന്റേത്. ഇന്നലെയൊടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഇരുമുന്നണികളിലുമുണ്ടായെന്നാണ് പ്രഖ്യാപനമെങ്കിലും, ഘടക കക്ഷികള്‍ തൃപ്തരല്ല. വരും ദിവസങ്ങളില്‍ പല വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: