തിരുവല്ല: രാത്രികാലങ്ങളില്‍ തിരുവല്ല ഡിപ്പോയില്‍നിന്നും ബസ്സുകളില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ സ്വകാര്യ ബസ്സുകളുടെ സ ര്‍വ്വീസ് നിലയ്ക്കുമ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസിയും രാത്രികാല സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറാകാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇതുമൂലം ഗ്രമീണ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്.
കല്ലുങ്കല്‍, ചാത്തങ്കേരി ഭാഗങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഏതാണ്ട് 7മണിയോടെ നിലയ്ക്കും. 6.40നാണ് കല്ലുങ്കല്‍ പ്രദേശത്തേക്കുള്ള അവസാന ബസ്സ്. ചാത്തങ്കേരിയിലേക്ക് 7.10നും മേപ്രാലിലേക്ക് 8.15നുമുള്ള ബസ്സുകള്‍ കഴിഞ്ഞാല്‍ പിന്നീട് യാത്രികര്‍ പെരുവഴിയിലാകും. പിന്നീട് ഓട്ടോറിക്ഷയെ ആശ്രയിക്കുക മാത്രമേ ഈ പ്രദേശത്തുകാര്‍ക്ക് നിവൃത്തിയുള്ളു. ഗ്രാമീണ മേഖലയിലേക്ക് ഓട്ടംവിളിച്ചാല്‍ പോകാന്‍ ഓട്ടോറിക്ഷ ഡ്രൈവറന്മാര്‍ക്ക് മടിയാണ്. അഥവാ പോയാല്‍തന്നെ ഇരട്ടികൂലിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
വിനോദ സഞ്ചാര മേഖലയായ ആലപ്പുഴയിലേക്കുള്ള സര്‍വ്വീസുകള്‍ രാത്രി 9.30ന് അവസാനിക്കും. പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തേക്ക് രാത്രി 9.45നുള്ള ബസ്സും കടന്നുപോയാല്‍ പിന്നെ യാത്രക്കാരന്റെ ഗതി പറയേണ്ടതില്ല. ഹരിപ്പാട്, എടത്വ റൂട്ടിലേക്കുള്ള അവസാന ബസ്സ് രാത്രി 10.10 നാണ്. എടത്വ, ഹരിപ്പാട് ആലപ്പുഴ, പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട ട്രയിന്‍ യാത്രികര്‍ തിരുവല്ല റയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വൈകിയോടുന്ന ട്രയിനുകളില്‍ സ്റ്റേഷനിലിറങ്ങി കെഎസ്ആര്ടിസിഡിപ്പോയില് എത്തുമ്പോഴേക്കും ബസ്സുകള്‍ എല്ലാം കടന്നുപോയിരിക്കും.
തെക്കുനിന്ന് വരുന്ന പ്രധാന ട്രയിനുകള്‍ക്ക് ഹരിപ്പാട് സ്റ്റോപ്പില്ലാത്തതിനാല്‍ സ്ഥിരം യാത്രികര്‍ തിരുവല്ലയില്‍ ഇറങ്ങിയാണ് ഹരിപ്പാട്, എടത്വ, പ്രദേശങ്ങളിലേക്ക് പോകുന്നത്.
മലയോര മേഖലകളായ റാന്നി, മല്ലപ്പള്ളി, ചുങ്കപ്പാറ പ്രേദശങ്ങളിലുള്ളവരുടെ യാത്രാദുരിതവും ഏറെയാണ്. 9.30നുള്ള റാന്നി ബസ്സ് പോയാല്പിന്നെ 10.10നുള്ള ബസ്സില്‍ കഷ്ടിച്ച് മല്ലപ്പള്ളിയില്വരെ എത്താന്‍ കഴിയും. പിന്നീട് അവിടെനിന്നും സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രികര്‍ പെരുവഴിയില്‍ കുരുങ്ങുന്നത് പതിവാണ്.
പ്രധാന പാതയായ എംസിറോഡിലൂടെ തെക്കുനിന്നും വടക്കുനിന്നും ദീര്‍ഘദൂര ബസ്സുകളില്‍ എത്തുന്ന യാത്രികര്‍ തിരുവല്ലയിലിറങ്ങിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത്. തിരുവല്ലയില്‍ നിന്നും വൈകിയുള്ള സര്‍വ്വീസുകള്‍ നടത്താ ന് കെഎസ്ആര്‍ടിസി തയ്യാറാകാത്തതിനാല്‍ തിരുവല്ലയില്‍ കുടുങ്ങുന്നതായാണ് യാത്രക്കാരുടെ പരാതി.
പത്തനംതിട്ട ജില്ലയെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എംസിറോഡ് കടന്നുപോകുന്ന തിരുവല്ലയില്‍നിന്നും രാത്രികാലങ്ങളില്‍ വിവിധ റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: