വളാഞ്ചേരി/ കൊച്ചി: കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിലെ വാടക വീട്ടില്‍ വെട്ടേറ്റ് മരിച്ച ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാറി(54)ന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ ജ്യോതി തന്നെയാണെന്ന് തെളിഞ്ഞു. വിനോദിനെ വെട്ടിക്കൊന്ന പ്രതി മുഹമ്മദ് യൂസഫിനെ(51) ഇന്നലെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടി.
പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്യോതിയുടെ അടുത്ത് പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തിയപ്പോഴാണ് രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ആ സ്ത്രീ രണ്ടാമത് ഗര്‍ഭിണിയാണെന്നും മനസിലാക്കിയ ജ്യോതി കോടികളുടെ സ്വത്ത് കൈവിട്ട് പോകുമെന്ന ഭീതിയിലാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
എറണാകുളം എളമക്കര സ്വദേശിയായ വിനോദ്കുമാറിന് ഗ്യാസ് ഏജന്‍സി കൂടാതെ റിയല്‍ എസ്റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നു. സ്ഥിരമായി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ആളായിരുന്നു വിനോദ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ നടത്തിയ ഒരു സന്ദര്‍ശനത്തിലാണ് യൂറോപ്പില്‍ നേഴ്സായി ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനി ജസീന്ത ജോര്‍ജ്ജിനെ പരിചയപ്പെടുന്നത്. അതൊരു പ്രണയമായി വളര്‍ന്നു. തന്നെക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ടെങ്കിലും വിനോദ് അവരെ വിവാഹം കഴിച്ചു. പക്ഷേ അത് നിയമപ്രകാരമായിരുന്നില്ല. ജസീന്ത ജോര്‍ജ്ജെന്ന പേരുമാറ്റി ജ്യോതിയെന്ന പേരും സ്വീകരിച്ചു. പിന്നീട് ഇരുവരും കേരളത്തിലെത്തി മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ താമസമാക്കുകയായിരുന്നു.
അപ്പോഴേക്കും ജ്യോതിയുടെ കുടുംബവും മലപ്പുറം എടക്കരയിലേക്ക് താമസം മാറിയിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വിനോദ്കുമാറിനെതിരെ ധാരാളം വഞ്ചനാ കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ ശിക്ഷിച്ചാല്‍ സ്വത്തുകള്‍ നഷ്ടമാകുമെന്ന് കരുതി എറണാകുളത്ത് ഇയാള്‍ക്കുണ്ടായിരുന്ന ഏഴ് ഫ്ളാറ്റുകള്‍ ഭാര്യ ജ്യോതിയുടെ പേരില്‍ എഴുതിവെച്ചിരുന്നു. അതിനിടെയാണ് വിനോദ്കുമാര്‍ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാകുന്നത്.
പലതവണ ജ്യോതി ഇതിനെ എതിര്‍ത്തെങ്കിലും വിനോദ്കുമാര്‍ പിന്മാറാന് തയ്യാറായില്ല. ആ സ്ത്രീയില്‍ ഒരു കുട്ടി ജനിക്കുകയും വീണ്ടും അവര്‍ ഗര്‍ഭിണിയാകുകയും ചെയ്തതോടെ സ്വത്തുക്കള്‍ വീതം വെച്ച് പോകുമെന്ന് ജ്യോതിക്ക് ഉറപ്പായി.എറണാകുളത്തെ ഇവരുടെ ഒരു ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുന്ന ആളാണ് മുഹമ്മദ് യൂസഫ്. വിനോദിനെ വകവരുത്താന്‍ ജ്യോതി ഇയാളെ വിലക്കെടുത്തു. എറണാകുളത്തെ ഫഌറ്റ് നല്‍കാമെന്നാണ് ഇയാളോട് പറഞ്ഞത്. എറണാകുളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെയാണ് എട്ടാം തിയതി മുഹമ്മദ് യൂസഫിനെ വളാഞ്ചേരിയിലേക്ക് വരുത്തിയത്. കെഎസ്ആര്‍ടിസിയില്‍ വളാഞ്ചേരിയിലെത്തിയ പ്രതിയെ ജ്യോതി സ്വന്തം കാറിന് പിന്നില്‍ കിടത്തി ആരും കാണാതെയാണ് വീട്ടിലെത്തിച്ചത്.
സംഭവ ദിവസം രാത്രി 10.30ന് വിനോദ് വീട്ടിലെത്തിയപ്പോള്‍ വടിവാളിന് വെട്ടിവീഴ്ത്തുകയായിരുന്നു. ആദ്യ ആക്രമണത്തില്‍ വിനോദ് മരിച്ചെന്ന് കരുതി ജ്യോതിയും മുഹമ്മദ് യൂസഫും സംസാരിച്ചുകൊണ്ട് നില്ക്കുമ്പോള് വിനോദ്കുമാര്‍ ജോലിക്കാരന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൃഗീയമായി വിനോദിനെ വെട്ടുകയായിരുന്നു. 38 ഓളം വെട്ടുകളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. മോഷണ ശ്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജ്യോതിയുടെ കഴുത്തില്‍ പേനാകത്തികൊണ്ട് മുറിവുണ്ടാക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപയും ആഭരണങ്ങളും പ്രതി കൊണ്ടുപോയിരുന്നു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായാല്‍ ജ്യോതിയേയും കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡിവൈഎസ്പി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതി മുഹമ്മദ് യൂസഫിനെ തുടര്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
തുടക്കം മുതല്‍ ജ്യോതി സംശയത്തിന്റെ നിഴലില്‍
മലപ്പുറം: വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ തുടക്കം മുതല്‍ വിനോദിന്റെ ഭാര്യ ജ്യോതി സംശയത്തിന്റെ നിഴലിലായിരുന്നു. രാത്രി നടന്ന കൊലപാതകം പിറ്റേദിവസം ഒന്‍പതരയോടെയാണ് പുറംലോകമറിയുന്നത്. ചെറിയ പരിക്ക് മാത്രമുള്ള ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അവര്‍ ബഹളം വെക്കുകയോ വീടിന് പുറത്തേക്ക് ഇറങ്ങുകയോ ചെയ്യാത്തത് സംശയത്തിന് കാരണമായിരുന്നു. മോഷണം മാത്രമല്ല കൊലപാതകത്തിന് പിന്നിലെന്ന് അതോടെ പോലീസ് ഉറപ്പിച്ചു. അകത്ത് നിന്നും തുറന്ന് നല്കിയ വാതിലിലൂടെയാണ് അക്രമികള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നതെന്നും വ്യക്തമായിരുന്നു. വിനോദ്കുമാറും ജ്യോതിയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഏക മകന് രാഹുല്‍ ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്.
മോഷണശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ ജ്യോതിയും കൂട്ടാളിയും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. സ്വത്തിന് വേണ്ടി സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതക്കാണ് ഈ സ്ത്രീ നേതൃത്വം കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: