കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം. സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാണെന്ന് വരുത്തിത്തീര്‍ത്ത് തിരിച്ചടി ഒഴിവാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വിജിലന്‍സിന്റെ ത്വരിത പരിശോധനയും ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ ആഭ്യന്തര അന്വേഷണത്തിന് നേതൃത്വം നല്കിയ ദിനേശ്ലാലിനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വിജിലന്‍സ് മൊഴിയെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിജിലന്‍സ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും അഞ്ച് പരിശോധനകള്‍ നടത്തുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. 2013 സെപ്തംബറില്‍ ‘ഓപ്പറേഷന് അന്നപൂര്‍ണ’യ്ക്ക് ശേഷമാണ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിച്ചു. മുന്‍ എംഡി റിജി നായര്‍, സിഐടിയു നേതാവ് ജയകുമാര്‍ എന്നിവരെ പ്രതികളാക്കി എറണാകുളം വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു.
ഇതിന്റെ മറവില്‍ എല്ലാ അന്വേഷണങ്ങളും വിജിലന്‍സ് നിര്‍ത്തിവെക്കുകയായിരുന്നു. 2014ല്‍ സ്റ്റേ നീക്കിയെങ്കിലും അന്വേഷണം പുനരാരംഭിച്ചില്ല. അഴിമതി അക്കമിട്ട് നിരത്തി മുന്‍ എംഡി ടോമിന് തച്ചങ്കരി 21 റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. തച്ചങ്കരി നല്കിയ റിപ്പോര്‍ട്ടുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമില്ല.
സര്‍ക്കാര്‍ വാദത്തിന് മറുപടിയായി ഹര്‍ജിക്കാര്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്ന് തെളിഞ്ഞാല്‍ സിബിഐക്ക് കേസ് കൈമാറുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. അതിനാല്‍ ത്വരിത അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം.
കോണ്‍ഗ്രസ്-സിപിഎം കൂട്ട്കച്ചവടമാണ് കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്നത്. ഭരണം കോണ്‍ഗ്രസിന്റേത്. എന്നാല്‍ അഴിമതിയില്‍ തച്ചങ്കരി സസ്പെന്റ് ചെയ്ത 22ല്‍ ഭൂരിഭാഗവും സിഐടിയുക്കാരും. ഇതിന് പുറമെ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് അഴിമതിയില്‍ പങ്ക്. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരായ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് പരിശോധനയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തര മന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഐ ഗ്രൂപ്പിന്റെ അക്ഷയഖനിയെ തൊട്ടത് നേതാക്കള്ക്കിഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ഒതുക്കി.
സിഐടിയു നേതാവ് ജയകുമാറിനെ സസ്പെന്റ് ചെയ്യണമെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് മുക്കുകയും ചെയ്തു. പിഎസ്സി വഴി നിയമനങ്ങള്‍ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി അനധികൃത നിയമനങ്ങള്‍ നടത്തിയതിനും ചെന്നിത്തലെക്കെതിരെ ആരോപണമുണ്ട്. ബാര്‍ കോഴക്കേസ് അട്ടിമറിച്ച സര്‍ക്കാരിന് വിജിലന്‍സ് അന്വേഷണം ഭയക്കേണ്ടതില്ല. ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിക്കാം. എന്നാല്‍ സിബിഐ അന്വേഷണം മന്ത്രിമാരിലെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് അഴിമതിയില്‍ ഒരുപോലെ പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണം അനിവാര്യമാകുന്നത്. അഴിമതിക്ക് കാരണമായ പല ഇടപാടുകളും സംസ്ഥാനത്തിന് പുറത്താണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: