ഹൈദരാബാദ്: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോര്‍ 401നെതിരെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207ല്‍ ആതിഥേയര്‍. രണ്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ സന്ദര്‍ശകരുടെ സ്കോറിനൊപ്പമെത്താന്‍ 194 റണ്‍സ് കൂടി വേണം ഹൈദരാബാദിന്. സ്കോര്‍: കേരളം – 401, ഹൈദരാബാദ് – 207/8.
ആറു വിക്കറ്റെടുത്ത കെ.എസ്. മോനിഷിന്റെ പ്രകടനമാണ് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കിയത്. ഓപ്പണര്‍ അക്ഷന്ത് റെഡ്ഡിയുടെയും (73), ബി. അനിരുദ്ധിന്റെയും (54 നോട്ടൗട്ട്) പോരാട്ടം അവരെ കാത്തു. 91 റണ്‍സ് വഴങ്ങിയാണ് മോനിഷ് ആറ് ഇരകളെ കണ്ടെത്തിയത്. ഈ ഇടംകൈയന്‍ സ്പിന്നറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. കളി നിര്‍ത്തുമ്പോള്‍ അനിരുദ്ധിനൊപ്പം സി.വി. മിലിന്ദ് ക്രീസില്‍. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോര്‍ മറികടക്കുക പ്രയാസമായതിനാല്‍ തോല്‍വി ഒഴിവാക്കുക ഹൈദരാബാദിന്റെ ലക്ഷ്യം. സന്ദീപ് വാര്യരും അരങ്ങേറ്റക്കാരന്‍ ഫാബിദ് അഹമ്മദും സന്ദര്‍ശകരുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: