തിരുവനന്തപുരം: കന്നഡസാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിലും യുപിയില്‍ നടന്ന കൊലപാതകത്തിലും പ്രതിഷേധിച്ച് കേരളത്തിലെ ചില സാഹിത്യകാരന്മാര് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്കിയതും അംഗത്വം രാജിവച്ചതും അവരുടെ കപടമുഖം വെളിപ്പെടുത്തുന്ന നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കമാണിവര് നടത്തിയിരിക്കുന്നത്. സാംസ്കാരിക നായകരെന്ന് സ്വയം അഭിമാനിക്കുന്ന ഇവര്‍ സിപിഎം ദാസന്മാരായി അധഃപ്പതിച്ചുവെന്ന് വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ഏറെ നാളുകളായി സാഹിത്യ അക്കാദമിയുടെയും മറ്റും സമ്പത്തും സൗകര്യങ്ങളും വച്ചനുഭവിച്ചിരുന്ന സച്ചിദാനന്ദനും കൂട്ടരും ഇപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ നഷ്ടമായതിലുള്ള ഇച്ഛാഭംഗമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ രാജിയോടെ സാംസ്കാരിക രംഗം ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നതിനാല്‍ അതിനെ സ്വാഗതം ചെയ്യുന്നതായും മുരളീധരന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് ഇവര്‍ പുരസ്കാരം തിരിച്ചു നല്കാന് തീരുമാനിച്ചതെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ജനജീവിതം ദുസ്സഹമായപ്പോള്‍ പ്രതികരിക്കാതിരുന്നവരാണിവര്. അഴിമതി സാര്‍വ്വത്രികമാവുകയും പരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്തപ്പോഴും വാക്കു കൊണ്ടു പോലും പ്രതിഷേധിക്കാതിരുന്നവരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരോ, ബിജെപിയോ ഉത്തരവാദികളല്ലാത്ത കാര്യത്തില്‍ കുറ്റം ചാര്‍ത്തി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും സഹായിക്കുകയാണിവരുടെ ഉദ്ദേശ്യം.
പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അപ്പാടെ തകര്‍ത്ത് ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയുമുണ്ടായപ്പോഴും നാവടക്കിയിരിക്കുകയാണ് ഈ സാഹിത്യകാരന്മാര് ചെയ്തത്. പ്രതിഷേധിക്കാന്‍ രംഗത്തു വന്ന അപൂര്‍വ്വം ചിലരെ പുശ്ചിക്കുകയും ഇവര്‍ ചെയ്തു.
സംഘടിത മത ശക്തിയുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പശ്ചിമഘട്ട വനമേഖലയെ തകര്‍ക്കാന്‍ നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കമുണ്ടായപ്പോഴും സച്ചിദാനന്ദനടക്കമുള്ള സാഹിത്യ വര്‍ഗ്ഗം ഉറങ്ങിക്കിടക്കുകയായിരുന്നു.
യുപിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിഷേധിക്കേണ്ടത് മുലായംസിംഗിനും അഖിലേഷ് യാദവിനുമെതിരെയാണ്. മുലായത്തിന്റെ പാര്‍ട്ടിയാണ് യുപി ഭരിക്കുന്നത്. മുലായത്തിനൊപ്പമാണ് സിപിഎം. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. എന്നിട്ടും നരേന്ദ്രമോദിയില്‍ കുറ്റം ചാര്‍ത്തി പ്രചരണം നടത്താനുള്ള സിപിഎമ്മിന്റെ ഹീനശ്രമമാണ് സച്ചിദാനന്ദനും മറ്റ് ചില സാഹിത്യകാരും നടപ്പിലാക്കുന്നത്. സിപിഎം ഭക്തിയും ദാസ്യവുമാണ്. ഇവരുടെ സ്ഥാനത്യാഗവും പുരസ്കാരങ്ങള്‍ തിരിച്ചേല്പിക്കലും ഭാരതത്തിന്റെയോ കേരളത്തിന്റെയോ സാംസ്കാരിക രംഗത്ത് യാതൊരു ചലനങ്ങളും സൃഷ്ടിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: