ന്യൂദല്‍ഹി: ബിജെപി ഭരണത്തിലേറുന്ന സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബീഹാറിലെ സമസ്തിപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഏറ്റവുമധികം മുഖ്യമന്ത്രിമാരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ബിജെപിയാണെന്നും മഹാസഖ്യത്തിലെ നേതാക്കളുടെ അഹങ്കാരമാണ് ബീഹാറിന്റെ വികസനത്തിന് എന്നും വിലങ്ങുതടിയായി മാറിയതെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ദരിദ്രരേയും ദളിതരേയും പിന്നോക്ക വിഭാഗക്കാരെയും വഞ്ചിക്കപ്പെട്ട ജനങ്ങളെയുമെല്ലാം വികസനമാര്ഗ്ഗത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ബീഹാറിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജിനെപ്പോലും കുറ്റംപറയുന്ന അവസ്ഥയിലാണ് നിതീഷ് കുമാര്‍. നിതീഷ്കുമാറിന് വേണ്ടിയിട്ടല്ല ഈ പാക്കേജ്, മറിച്ച് ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്, അമിത് ഷാ പറഞ്ഞു.
ബീഹാര്‍ ജനത ഇത്തവണ ബിജെപിക്കുവേണ്ടി വോട്ട് ചെയ്താല്‍ മുംബൈയോ ദല്‍ഹിയോ പോലുള്ള വലിയ നഗരങ്ങളുടെയത്ര വികസന പദ്ധതികള്‍ ബീഹാറിലും നടപ്പാക്കും. ലാലുവിന്റെ കാട്ടുഭരണത്തിലേക്ക് മടങ്ങിപ്പോകണമോയെന്ന് ബീഹാര്‍ ജനത തീരുമാനിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതിനിടെ അമിത് ഷായെ നരഭോജിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രഹ്മപിശാചെന്നും വിശേഷിപ്പിച്ച ലാലുപ്രസാദ് യാദവിന്റെ പ്രസംഗം വിവാദമായി. ഇതേ വിഷയത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലാലുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യഘട്ട വോട്ടിംഗ് 12ന് നടക്കാനിരിക്കെ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടോടെ സമാപിച്ചു. കിഴക്കന്‍ ബീഹാറിലെ 49 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
നവംബര്‍ 5നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. ബിജെപി സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് സീ ന്യൂസ് അടക്കമുള്ള പ്രമുഖ സര്‍വ്വേകളിലെല്ലാം പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: