മൂന്നാര്‍: കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. പെമ്പിളൈ ഒരുമൈ നേതാക്കളായ ലിസിയും ഗോമതിയുമാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാര്‍, പള്ളിവാസല്‍, ദേവികുളം, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളില്‍ മത്സരിക്കാനാണ് നീക്കം. ഇന്ന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. തൊട്ടടുത്ത ദിവസം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മൂന്നാര്‍ പഞ്ചായത്തില്‍ 21 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ നാല് വാര്‍ഡുകള്‍ ഒഴികെ തോട്ടം തൊഴിലാളികള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള വാര്‍ഡുകളാണ്.
തൊഴിലാളി സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികളാകുന്നതോടെ ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ജയിച്ചുകയറാന്‍ ഏറെ പാടുപെടേണ്ടിവരും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സ്ത്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പകരംവീട്ടാന്‍ പെമ്പിളൈ ഒരുമൈയെ പ്രേരിപ്പിച്ചത്.
ഇന്ന് സമരം 12-ാം ദിവസത്തേക്ക് കടന്നു. തെരഞ്ഞെടുപ്പ് രംഗത്ത് തൊഴിലാളി സ്ത്രീകള്‍ ഇറങ്ങുന്നതോടെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും സമരം ഒത്തുതീര്‍പ്പാക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഇന്ന് 12 മണിക്ക് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന് പെമ്പിളൈ ഒരുമൈ സമര നേതാവ് ലിസി സണ്ണി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: