ന്യൂദല്‍ഹി: സ്ഥാനമാനങ്ങള്‍ ലഭിക്കാതായതിന്റെ പ്രതിഷേധമാണ് അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചും കേന്ദ്രസാഹിത്യ അക്കാദമി പദവികള്‍ രാജിവെച്ചും ചില സാഹിത്യകാരന്മാര് പ്രകടിപ്പിക്കുന്നതെന്ന് സൂചന. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി 15 മാസങ്ങള്‍ക്ക് ശേഷവും ആഗ്രഹിച്ചിരുന്ന പദവികളിലെത്താന്‍ സാധിക്കാത്തതിന്റെ രോഷമാണ് രാഷ്ട്രീയ വിവാദങ്ങളുയര്‍ത്തി പ്രകടിപ്പിക്കുന്നതെന്ന ആരോപണം സാഹിത്യകാരന്മാര്ക്കിടയില് ഉയര്‍ന്നിട്ടുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസാഹിത്യ അക്കാദമിയില്‍ ഉള്‍പ്പെടെ പുനഃസംഘടന നടത്താന്‍ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചതിനു പിന്നാലെ അക്കാദമി പദവികളില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായവരാണ് രാജിനാടകവുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം രൂപീകരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ എഴുത്തുകാരുടെ കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്ന കെ.സച്ചിദാനന്ദന് കഴിഞ്ഞ വാജ്പേയി സര്‍ക്കാരിന്റെ കാലത്തും അക്കാദമി സ്ഥാനത്ത് തുടരാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. അക്കാലത്ത് അക്കാദമി സെക്രട്ടറിയായിരുന്ന സച്ചിദാനന്ദന് കാലാവധി കഴിയാറായപ്പോള്‍ തുടര്‍ച്ച ലഭിക്കില്ലെന്നറിഞ്ഞതോടെ വാജ്പേയി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സച്ചിദാനന്ദന് വീണ്ടും സെക്രട്ടറി സ്ഥാനം നല്‍കിയിരുന്നില്ല.
കേന്ദ്രസര്‍ക്കാരിനെതിരെ രാജിവെച്ച് പ്രതിഷേധിക്കുന്ന വിഷയങ്ങള്‍ തികച്ചും രാഷ്ട്രീയമായി ഉന്നയിക്കപ്പെടുകയാണെന്നാണ് കേന്ദ്രസാഹിത്യ അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടെങ്കില്‍ കേന്ദ്രസാഹിത്യ അക്കാദമിയോടും അക്കാദമിയുടെ അവാര്‍ഡിനോടും എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അക്കാദമി പ്രസിഡന്റ് ഡോ.വിശ്വനാഥ് പ്രസാദ് തീവാരി ചോദിച്ചു. അവാര്‍ഡുകള്‍ നല്‍കുന്നത് സാഹിത്യ അക്കാദമിയാണെന്നും കേന്ദ്രസര്‍ക്കാരല്ലെന്നും ഇവര്‍ ഓര്‍ക്കണമെന്നും തീവാരി പറഞ്ഞു.
കേന്ദ്രസഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വങ്ങള്‍ കെ.സച്ചിദാനന്ദനും അക്കാദമി അംഗത്വം പി.കെ പാറക്കടവും രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും പ്രശസ്തി പത്രവും അവാര്‍ഡ് തുകയായ 50,000 രൂപയുമാണ് സാറാ ജോസഫ് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. സി.ആര്. പ്രസാദ്, കെ.എസ്. രവികുമാര്‍ എന്നിവരും അക്കാദമി അംഗത്വം രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായി കേന്ദ്രസാഹിത്യ അക്കാദമിക്ക് ലഭിച്ചിട്ടില്ല.
കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടോ 2013ല്‍ നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടതിന് അന്നത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയോ ദാദ്രി കൊലയില്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാരിനെതിരെയോ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരുമാണ് ഇത്തരം സംഭവങ്ങള്‍ക്കെല്ലാം കാരണമെന്ന പ്രചാരണമാണ് ഒരു വിഭാഗം സാഹിത്യകാരന്മാര് നടത്തുന്നത്.
അന്ധമായ രാഷ്ട്രീയ വിരോധമാണ് ഇവര്‍ കേന്ദ്രസര്‍ക്കാരിനോട് വെച്ചുപുലര്‍ത്തുന്നതെന്നും രാജിനാടകങ്ങളിലൂടെ വ്യക്തമായി.
തുറന്നടിച്ച് സാഹിത്യ ലോകം
സാറാ ജോസഫ്, സച്ചിദാനന്ദന്, പി.കെ. പാറക്കടവ് എന്നിവരുടെ രാഷ്ട്രീയ പ്രേരിതമായ നടപടിക്കെതിരെ സാഹിത്യലോകം ആഞ്ഞടിച്ചു. വാങ്ങിയ അവാര്‍ഡാണ് മടക്കിക്കൊടുക്കുന്നതെന്ന് പ്രതികരിച്ച പി. വല്‍സല ഇതിനു പിന്നില്‍ വലിയ രാഷ്ട്രീയം ഉണ്ടെന്നും തുറന്നടിച്ചു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും മോദി വിരോധവും മാത്രമാണെന്നായിരുന്നു മാടമ്പിന്റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നത് വെറും ഷോ മാത്രമാണെന്ന് പറഞ്ഞ കെഎല്‍ മോഹനവര്‍മ്മ മോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത വളര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി. വെറും പബഌസിറ്റിക്കുവേണ്ടിയാണ് നടപടിയെന്നാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞത്. മടക്കി നല്‍കാനുള്ളതല്ല അവാര്‍ഡെന്ന് കെ.ബി .ശ്രീദേവി പ്രതികരിച്ചു. ബിജെപിയെ ആക്രമിക്കാനുള്ള അജണ്ടയാണെന്നായിരുന്നു സംവിധായകന് അലി അക്ബറിന്റെ പ്രതികരണം. അവാര്‍ഡുകള്‍ സരസ്വതിയുടെ വരദാനമാണെന്നും അത് തിരിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നുമാണ് യു.എ . ഖാദര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: