കൊച്ചി: രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ കൊമ്പന്മാര്ക്ക് സമനില. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അറുപതിനായിരത്തിലേറെ കാണികളെ സാക്ഷിനിര്‍ത്തി നടന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുടുക്കിയത്.
പന്ത് കൈവശം നിയന്ത്രിച്ചുനിര്‍ത്തുന്നതിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്റ്റേഴ്സിനേക്കാള്‍ മികച്ചുനിന്ന മുംബൈക്ക് നിര്‍ഭാഗ്യം കൊണ്ടാണ് സമനില പാലിക്കേണ്ടിവന്നത്. ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടറൂടെ മിന്നുന്ന പ്രകടനത്തിനൊപ്പം ഒരിക്കല്‍ പോസ്റ്റും രക്ഷകനായപ്പോള്‍ ബ്ലാസ്റ്റേഴ്സിന് അര്‍ഹിക്കാത്ത സമനില നേടാന്‍ കഴിഞ്ഞു. ഐഎസ്എല്‍ രണ്ടാം സീസണില്‍ ഗോള്‍ പിറക്കാത്ത ആദ്യ മത്സരവും ഇതായിരുന്നു.
കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിലിറക്കിയ ടീമില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. റാഫിയെയും ജോസു കുരായിസിനെയും പരിക്കിന്റെ പിടിയിലായ പീറ്റര്‍ കാര്‍വാലോയെയും പുറത്തിരുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. ഇടതുവിംഗില്‍ വിനീത് മികച്ച പ്രകടനം നടത്തിയെങ്കിലും വിക്ടര്‍ ഹെരേര ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങള്‍ അവസരത്തിനൊത്തുയരാതിരുന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. മറുവശത്ത് മുംബൈ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഹെയ്തി ദേശീയ താരം സോണി നോര്‍ദെയുടെ കാലുകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: