സജീഷ് വടമണ്‍
അഞ്ചല്‍:’ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തകൃതിയായി നടക്കുമ്പോഴും ഇരുമുന്നണികള്‍ക്കും ചങ്കിടിപ്പേറുന്നു. മലയോര തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിക്കോട്ടകള്‍ ഉലയുന്നു. ഇക്കുറി ഭരണനേതൃത്വം പിടിക്കാനൊരുങ്ങുകയാണ് ബിജെപി.
മൂന്ന് ജില്ലാ പഞ്ചായത്ത്, പതിനാല് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളടക്കം മുഴുവന്‍ വാര്‍ഡിലേക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. മിക്ക വാര്‍ഡുകളിലും ഒന്നാംഘട്ട പ്രചരണവും ആരംഭിച്ച ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിക്കാന്‍ ഉള്ള സാധ്യതയനുസരിച്ച് വിവിധ ഗ്രേഡുകളായി തിരിച്ച് മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയാണെന്ന് പറയപ്പെടുന്ന കിഴക്കന്‍ മേഖലകള്‍ ഇന്ന് പാര്‍ട്ടിയെ ഉപേക്ഷിച്ച് ബിജെപിയുടെ പിന്നില്‍ അണിനിരക്കുകയാണ്. ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കുളത്തൂപ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 20 വാര്‍ഡുകളില്‍ ആറുസ്ഥാനാര്ത്ഥികളെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചിരുന്നത്. ഈ സ്ഥാനത്ത് ഇരുപത് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. അഴിമതിയും മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ക്യാമ്പയിനാക്കിയാണ് രംഗത്ത് വന്നിട്ടുള്ളത്. രവീന്ദ്രന് സ്മാരകത്തില്‍ പേരില്‍ ലക്ഷങ്ങളാണ് ഭരണ സമിതി അഴിമതി നടത്തിയിരിക്കുന്നത്. ഇതില്‍ ഇടത് നേതാക്കളായ ലോക്കല്‍ സെക്രട്ടറി ഗോപകുമാറിനെ പുറത്താക്കിയതിലൂടെ വലിയ ഭിന്നതയിലാണ് ഇടതുമുന്നണി. ഇടതു പാര്‍ട്ടി തകരുന്ന ഇവിടെ ബിഎംഎസും ബിജെപിയും ശക്തമായ സാന്നിദ്ധ്യമായി കഴിഞ്ഞു. ഇടതുപാര്‍ട്ടികളുടെ ബംഗാളെന്ന് വിശേഷിപ്പിച്ചിരുന്ന ഏരൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടി ഇന്നത്തെ ബംഗാളിന് സമാനമായി. പാര്‍ട്ടി ഗ്രാമങ്ങല്ലൊം ചെങ്കൊടി ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തി കഴിഞ്ഞു. വിളക്കുപാറയില്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ വിളക്കുപാറ രാജന് അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഇറങ്ങി കഴിഞ്ഞു. അയിരനെല്ലൂര്‍ ബ്ലോക്ക് ഡിവിഷനിലും സിപിഎം പോഷക സംഘടനയുടെ സംസ്ഥാന നേതാവിനെ രംഗത്തിറക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. അടുത്തിടെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ രണ്ടുപേരാണ് ബിജെപിയിലേക്ക് എത്തിയത്. എസ്എന്‍ഡിപി നേതൃത്വവുമായുള്ള ഭിന്നത ഇവിടെ സിപിഎമ്മിനെ നിലംപരിശാക്കുമെന്നത് ഉറപ്പാണ്. എസ്എന്‍ഡിപി അനുകൂല നിലപാടുമായി എത്താനാണ് സാധ്യത കൂടുതലും. എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് നേതാവ് സുനില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഏരൂര്‍ ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കുന്നുണ്ട്. അഞ്ചല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കടന്നു ചെല്ലാനാകാത്ത പാര്‍ട്ടികേന്ദ്രങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാവിക്കോട്ടയായി കഴിഞ്ഞു. ബിജെപിയുടെ കൊടി കെട്ടിയാല്‍ അരിഞ്ഞുതള്ളുമായിരുന്ന ഏറം, ചോരനാട്, വക്കംമുക്ക്, കുരുവിക്കോണം എന്നിവിടങ്ങള്‍ ഇന്ന് സാധ്യത പട്ടികയില്‍പെട്ട വാര്‍ഡുകളായി മാറി. അഗസ്ത്യക്കോട് വാര്‍ഡില്‍ സിപിഎം അഞ്ചല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന നന്ദകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കുരുവിക്കോണം ബ്ലോക്ക് ഡിവിഷനില്‍ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നേറി കഴിഞ്ഞു. ഡിവൈഎഫ്ഐ അഞ്ചല്‍ വില്ലേജ് സെക്രട്ടറിയായിരുന്ന ബൈജുവാണ് ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. രണ്ട് ബ്ലോക്ക് ഡിവിഷനിലും ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഇടതുമുന്നണി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിരണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. പഞ്ചായത്ത് തലത്തില്‍ ബിജെപി നടത്തിയ പദയാത്രകള്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: