കര്‍തൃത്വം, ഭോക്തൃത്വം തുടങ്ങിയ സ്വന്തം ഗുണങ്ങളെ ആത്മാവായ ഈശ്വരനില്‍ ആരോപിച്ച് ഈശ്വരനേയും തന്റെ വശത്താക്കി മായ എപ്പോഴും ക്രീഡിക്കുന്നു. ശുദ്ധനും പരനും ഏകനുമായ ആത്മാവ് മായയോട് ചേരുമ്പോള്‍ ഇന്ദ്രിയവേദ്യമായി ഭവിക്കുന്നു. തന്മൂലം മായാഗുണവിമോഹിതനായ മനുഷ്യന് സ്വന്തം ആത്മാവിനെ എല്ലായ്പോഴും മറക്കുന്നു.
ബോധസ്വരൂപനായ ഒരു സദ്ഗുരുവിന്റെ ഉപദേശത്താല്‍ അനുഗൃഹീതനാകുന്ന വ്യക്തി ഇന്ദ്രിയങ്ങളുടെ ലോകത്തില്‍ നിന്നും പിന്മാറുന്നതിന് പ്രാപ്തനാകുന്നു. മായയുടെ സ്വാധീനത്തില്‍നിന്നും വിമുക്തമാകുന്ന ആ അവസ്ഥയില്‍ അയാള്‍ ആത്മാവിനെ സ്പഷ്ടമായി ദര്‍ശിക്കുകയും ചെയ്യുന്നു. അപ്രകാരം ആത്മാവിനെ ദര്‍ശിച്ച വ്യക്തി പ്രകൃതി ഗുണങ്ങളില്‍ നിന്ന് വേര്‍പെടുന്നു. അയാളുടെ ദേഹി ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു. പ്രകൃതിഗുണങ്ങളില്‍ നിന്ന് വിമുക്തനാണ് ആത്മാവെന്ന് മനസ്സിലാക്കി തന്റെ ആഗ്രഹങ്ങളെ വെടിഞ്ഞ് ജിതകാമനായി ധ്യാനനിരതനായി ജീവിക്കുമ്പോള്‍ അവന് പരമാനന്ദം കൈവരുന്നു എന്നതിന് യാതൊരു സംശയവുമില്ല.
ഇനി ധ്യാനിക്കാന്‍ സമര്ത്ഥനല്ലാത്തപക്ഷം സഗുണസ്വരൂപനായ ഈശ്വരനെ ഭക്തിപാരവശ്യത്തോടുകൂടി ആശ്രയിച്ച് ഭജിക്കുക. ശ്രീരാമചന്ദ്രനെ സീതാലക്ഷ്മണസഹിതനായി മനസ്സില്പ്രതിഷ്ഠിച്ച് രാമചരിതം നിരന്തരം കേട്ടുകൊണ്ടിരിക്കുക. രാമരാമ എന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുക. ഇങ്ങനെ നിഷ്ഠയില്‍ കഴിയുന്നവര്‍ക്ക് പിന്നീട് ജന്മമുണ്ടാകുന്നതല്ല. പൂര്‍വജന്മ പാപങ്ങളില്‍ നിന്നുപോലും അവര്‍ മുക്തരാകുന്നു. കാലനേമി പറഞ്ഞുനിര്‍ത്തി.
കാലനേമിയുടെ വാക്കുകള്‍ രാവണനെ പ്രകോപിതനാക്കി. വൈരം ഉപേക്ഷിച്ച് ഭക്തിയോടുകൂടി രാമനെ ഭജിക്കാനാണ് കാലനേമി ഉപദേശിച്ചത്. രാമാദികള്‍ മോഹാലസ്യം വിട്ടെഴുന്നേല്ക്കാതിരിക്കാനായി ഹനുമാന് ഔഷധിയുമായി തിരിച്ചുവരുന്നതിന് കാലതാമസം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടാനാണ് രാവണന് ഏകനായി കാലനേമിയെ സമീപിച്ചത്. എന്നാല്‍ ആ ശ്രീരാമനെ ഭജിക്കാനാണ് കാലനേമി രാവണനോട് പറയുന്നത്. ഈ വാക്കുകള്‍ രാവണനെ ക്ഷുഭിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു. രാവണന് ചുവന്നുകലങ്ങിയ നേത്രങ്ങളോടുകൂടി വാളുമുയര്‍ത്തിക്കൊണ്ട് കാലനേമിയെ സമീപിച്ച് പറഞ്ഞു. ഏതായാലും നിന്നെ വെട്ടിക്കൊന്നതിനുശേഷം ഞാന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളാം.
ഇതുകണ്ട് കാലനേമി പറഞ്ഞു. രാക്ഷസേശ്വര നിര്‍ത്തുക ഈ രൂക്ഷതകൊണ്ട് എന്താണ് കാര്യം? ഇത് നിന്നെ നാശത്തിലേക്കേ നയിക്കുകയുള്ളൂ. ഏതായാലും നിന്റെ ആജ്ഞ ഞാന്‍ അനുസരിക്കുന്നുണ്ട്. അത് മറ്റൊന്നുംകൊണ്ടല്ല. നീ പറഞ്ഞപോലെ ചെയ്താല്‍ എനിക്ക് സത്ഗതി ലഭിക്കുമെന്ന് അറിയാം. എന്നു പറഞ്ഞ് കാലനേമി പുറപ്പെട്ടു.
കാലനേമി ഹിമവല്‍ പാര്‍ശ്വത്തില്‍ എത്തുകയും മായയാല്‍ ഒരാശ്രമം നിര്‍മ്മിച്ച് അവിടെ മുനിവേഷത്തില്‍ വസിക്കുകയും ചെയ്തു. ഋഷഭാദ്രിയിലേക്ക് പോകുന്ന വഴിക്ക് ശിഷ്യരോടും പരിചാരകരോടും കൂടിയ ആശ്രമം കണ്ടപ്പോള്‍ ഹനുമാന് ചിന്തയില്പെട്ടു. തനിക്ക് വഴി തെറ്റിയതാണോ? അതോ മനഭ്രാന്തി സംഭവിച്ചതാണോ? ഏതായാലും ആശ്രമത്തിലെ താപസനെക്കണ്ട് ദാഹംതീര്ത്തശേഷമാകാം ഔഷധി കണ്ടുപിടിക്കാനുള്ള യാത്ര എന്ന് മാരുതി തീരുമാനിച്ചു.
വിസ്തൃതവും വിവിധ ഫലവൃക്ഷങ്ങള്‍ കൊണ്ട് സമ്പന്നവുമായ ആശ്രമത്തില്‍ചെന്ന് താന്‍ രാമദൂതനായ ഹനുമാനാണെന്നും രാമകാര്യാര്‍ത്ഥം ഋഷഭാദ്രിയിലേക്ക് പോവുകയാണെന്നും സ്വയം പരിചയപ്പെടുത്തി. ദാഹം തീര്‍ക്കാന്‍ ജലപാനത്തിനായി വന്നതാണെന്നും എവിടേയും തങ്ങാതെ തനിക്ക് പോകണമെന്നും ഹനുമാന് പറഞ്ഞു. ഇതുകേട്ട് തന്റെ കമണ്ഡലുവിലെ ജലം ദാഹം തീരുന്നവരെ കുടിച്ചുകൊള്ളാനായി കാലനേമി പറഞ്ഞു. മാത്രമല്ല പക്വഫലങ്ങള്‍ ഭക്ഷിച്ച് കുറഞ്ഞൊന്ന് വിശ്രമിച്ചശേഷം പോകാമെന്നും കാലനേമി കൂട്ടിച്ചേര്‍ത്തു.
ഒട്ടും പരിഭ്രമിക്കേണ്ടതില്ലെന്നും ശ്രീരാമന്റെ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുതരത്തിലുള്ള വിപത്തും സംഭവിക്കുന്നതല്ലെന്നും സൗമിത്രിയും വാനരസംഘവും മോഹാലസ്യം വെടിഞ്ഞ് എഴുന്നേറ്റ് യുദ്ധസന്നദ്ധരായി നില്‍ക്കുകയാണെന്നും എല്ലാം താന്‍ ദിവ്യദൃഷ്ടിയാല്‍ കാണുന്നുണ്ടെന്നും ഭൂതവും ഭാവിയും തനിക്ക് പ്രവചിക്കാന്‍ കഴിയുമെന്നും കാലനേമി ഹനുമാനെ ധരിപ്പിച്ചു.
ഇതുകേട്ട് ഹനുമാന് പറഞ്ഞു. അങ്ങ് കരുണയുള്ളവനാണ്. എനിക്ക് വല്ലാത്ത ദാഹം ഉള്ളതുകൊണ്ട് കമണ്ഡലുവിലെ ജലം പര്യാപ്തമല്ലെന്നും മാരുതി പറഞ്ഞു. ഇതുകേട്ട് കാലനേമി താന്‍ മായയാല്‍ സൃഷ്ടിച്ചിട്ടുള്ള ബ്രഹ്മചാരിയെ ഹനുമാന് ജലാശയം കാട്ടിക്കൊടുക്കുന്നതിനായി ഏര്‍പ്പാട് ചെയ്തു. ജലാശയത്തിലേക്കു പോകുമ്പോള്‍ കണ്ണടച്ചുകൊണ്ടു വേണം പോകാനെന്നും; കണ്ണടച്ചുകൊണ്ടുതന്നെ വേണ്ടുവോളം വെള്ളംകുടിച്ച് ദാഹംതീര്ത്തുവരുമ്പോള് ഔഷധം കണ്ടെത്തുന്നതിന്നുള്ള ഒരു മന്ത്രവും ഉപദേശിച്ചുതരാമെന്ന് കാലനേമി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: