ആലപ്പുഴ: ജനറല്‍ ആശുപത്രിയ്ക്ക് പരാധീനതകള്‍ മാത്രം, രോഗികള്‍ ദുരിതത്തില്‍. ദിവസേന ആയിരത്തിലധികം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സതേടിയെത്തുന്ന ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി പത്തോളം ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇവിടെ ആര്‍എംഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.ജനറല്‍ മെഡിസിന് വിഭാഗത്തില്‍ മൂന്ന് ഫിസിഷ്യന്‍ ആവശ്യമുള്ള സ്ഥാനത്ത് ഒരാള്‍ മാത്രമാണുള്ളത്. അനസ്ത്യേഷ്യ, ഓര്‍ത്തോ, കണ്ണ്, ദന്തല്‍, ശ്വാസകോശ സംബന്ധമായ വിഭാഗം എന്നിവിടങ്ങളില്‍ ഇനിയും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ട്.
അത്യാവശ്യമായി ബ്ലഡ് ബാങ്ക് ജനറല്‍ ആശുപത്രിയില്‍ വേണമെന്ന ആവശ്യം ശക്തമാണ്. 400 രോഗികളെ വരെ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ സൗകര്യവുമുള്ള ഈ ആശുപത്രിയില്‍ 225 രോഗികളെ മാത്രമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരെ പലവിധകാര്യം പറഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ജലജന്യ രോഗങ്ങളുടേയും പകര്‍ച്ച വ്യാധികളുടേയുമെല്ലാം ഉത്ഭവസ്ഥാനം പലപ്പോഴും ആലപ്പുഴയാണ്. എന്നാല്‍ നഗരവാസികളുടെ പ്രധാന ആശ്രയകേന്ദ്രമായ ജില്ലാ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ മൂലം പല രോഗികളും ചികിത്സകിട്ടാതെ മരിക്കുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പ് ചികിത്സകിട്ടാതെ ഏഴുവയസുകാരന് മരിച്ചിരുന്നു.
44 ഡോക്ടര്‍മാര്‍ വേണ്ടസ്ഥാനത്ത് 13 പേര് മാത്രമാണ് ഉള്ളത്. ജനറല്‍ മെഡിസിനില്‍ ഒരാള്‍പോലുമില്ല. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍നിന്ന് ജോലി ക്രമീകരണത്തില്‍ നിയമിച്ച ഒരു ഡോക്ടറെ ആശ്രയിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. അതേസമയം തൊട്ടടുത്ത ജില്ലകളില്‍ ജനറല്‍ ആശുപത്രികളില്‍ 70 മുതല്‍ 90 ഡോക്ടര്‍മാരുള്ളപ്പോഴാണ് ആലപ്പുഴയോട് ഈ അവഗണന. ഡോക്ടര്‍മാര്‍ കുറിച്ച് നല്കുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്.
അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോക്ടര്‍തന്നെ വാര്‍ഡിലെ കാര്യങ്ങളും നോക്കണം. സുസജ്യമായ അത്യാഹിതവിഭാഗം ആശുപത്രിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജില്ലയുടെ വടക്കന്‍ഭാഗം മുതല്‍ അരൂര്‍ പ്രദേശംവരെയുള്ള റോഡ് അപകടങ്ങളില്‍ മാരകമായി പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യം ആശ്രയം നല്‍കേണ്ട ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ഒന്നോരണ്ടോ ഹൗസ് സര്ജന്മാരാണുണ്ടാകുക.
ചികിത്സ ലഭിക്കാതെയുള്ള മരണങ്ങള് സംഭവിക്കുമ്പോഴെല്ലാം ഒഴിവുകള്‍ നികത്തുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: