ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കാലങ്ങളായി പരീക്ഷിച്ച് വിജയകരമായി നടപ്പാക്കിയ ആലപ്പുഴ നഗരം വികസനത്തില്‍ ഏറ്റവും പിന്നില്‍. പതിറ്റാണ്ടുകളായി ഇടതു വലതു മുന്നണികളില്‍പ്പെട്ട കൗണ്‍സിലര്‍മാരുടെ കോക്കസാണ് നഗരഭരണം കയ്യാളുന്നതും ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നതും.
കോണ്‍ഗ്രസിന്റെ പ്രമുഖനായ ജനപ്രതിനിധിയും, സിപിഎം ജില്ലാക്കമ്മറ്റിയംഗവും നയിക്കുന്ന കോക്കസിന്റെ പിടിയില്‍ നിന്ന് മോചിതരായാല്‍ മത്രമെ നഗരത്തില്‍ വികസനം സാദ്ധ്യമാകുകയുള്ളുവെന്ന അഭിപ്രായം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശക്തമാണ്. സംഘടിത മതന്യൂന പക്ഷങ്ങളാണ് ഏതു മുന്നണി നയിച്ചാലും നഗരഭരണത്തെ നിയന്ത്രിക്കുക. തീരപ്രദേശ വാര്‍ഡുകള്‍ ഇടതു വലതു മുന്നണികള്‍ ഒരു പ്രത്യേക മതവിഭാഗത്തിന് പതിച്ചു നല്‍കിയിരിക്കുകയാണ്. കൂടാതെ മുസഌംലീഗും മുന്നണികള്‍ക്ക് അതീതമായി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു.
മതപ്രീണനത്തില്‍ മാത്രമല്ല, അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും ഇരു മുന്നണികളും ഒരേ തൂവല്‍പക്ഷികളാണ്. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജന് ചെയര്‍മാനായിരുന്ന കാലയളവില്‍ നടപ്പാക്കിയ സര്‍വോദയ പുരത്തെ മാലിന്യസംസ്ക്കരണ പളാന്റ്, ആധുനിക അറവുശാല, ഇഎംഎസ് സ്റ്റേഡിയം തുടങ്ങിയ പദ്ധതികളിലൊക്കെ തന്നെ കോടികളുടെ അഴിമതി ആരേപണങ്ങളാണുയര്ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.
എന്നാല്‍ ഉന്നതതലത്തിലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. യുഡിഎഫാകട്ടെ അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെടുന്നതുമില്ല.
അഴിമതി ആരോപണ വിധേയനായ ചിത്തരഞ്ജനാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നഗരത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത്. നിലവിലെ പല സിപിഎം കൗണ്‍സിലര്‍മാരും റിയല്‍ എസ്റ്റേറ്റ് മാഫിയകളാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ പലരും ഇത്തവണയും മത്സരരംഗത്തുണ്ടെന്ന് അറിയുന്നു.
യുഡിഎഫ് ഇത്തവണ ജാതിമത ശക്തികളുടെ പിന്നാലെയാണ്. സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് എങ്ങിനെയും നഗരഭരണം പിടിച്ചെടുക്കുകയെന്നതാണ് യുഡിഎഫ് നയം.
ഇതിനായി എസ്എന്‍ഡിപിയെ അവഹേളിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ തവണ ഇരു മുന്നണികളും തുല്യനിലയിലായിരുന്നു. കോണ്‍ഗ്രസ് വിമതയെ മറുകണ്ടം ചാടിച്ചാണ് എല്‍ഡിഎഫ് ഭരണം കരസ്ഥമാക്കിയത്. ഇത്തവണ ബിജെപിയുടെ മുന്നേറ്റവും എസ്എന്‍ഡിപിയുടെ നിലപാടുമായിരിക്കും ആലപ്പുഴ നഗരം ആരു ഭരിക്കുകയെന്ന് തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: