കാഞ്ഞങ്ങാട്:ഓരോ അഞ്ച് വര്‍ഷത്തിലും ഒന്നിലധികം ചെയര്മാന്മാര് ഭരണസാരഥ്യം വഹിച്ച കാഞ്ഞങ്ങാട് നഗരസഭ തദ്ദേശ ഭരണ ചരിത്രത്തില്‍ ഇടം തേടുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ ആദ്യം വന്ന ചെയര്മാന് ഒഴികെ പിന്നീട് വന്ന എല്ലാ ഭരണ കാലയളവിലും അഭിപ്രായത ഭിന്നതമൂലമോ അവിശ്വാസം മൂലമോ പുറത്താക്കപ്പെട്ടാണ് ഒന്നിലധികം ചെയര്മാന്മാരെ അവരോധിക്കാനിടയാക്കിയത്. നിലവില്‍ ഭരണം പൂര്‍ത്തിയാക്കിയ ഭരണസമിതിയും ഇത് തെറ്റിച്ചിട്ടില്ല.
1995 മുതലുള്ള നഗരസഭയുടെ ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാക്ഷ്യം വഹിച്ചത് കാഞ്ഞങ്ങാട് നഗരസഭയിലെ വോട്ടര്‍മാരാണ് എന്നത് വ്യക്തമാകും. 1988-95 കാലയളവിലെ ആദ്യചെയര്‍മാന്‍ മുസ്ലീം ലീഗിലെ കെ.എം.ഷംസുദ്ദീന് മാത്രമാണ് ഒരു ടേം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലെ വി.ഗോപി ചെയര്‍മാനാകുന്നു. എ ഐ വിഭാഗങ്ങള്‍ രണ്ടര വര്‍ഷം വീതം ഭരണം നടത്താമെന്ന ധാരണയിലാണ് അധികാരത്തിലേറുന്നത്. എന്നാല്‍ ധാരണ ഐ വിഭാഗം തെറ്റിച്ചുവെന്നാരോപിച്ച് ഗോപിക്കെതിരെ എ വിഭാഗവും മുസ്ലീം ലീഗിലെ ഒരു വിഭാഗവും തിരിഞ്ഞ് ഇടതു മുന്നണിയുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ ഗോപിയെ പുറത്താക്കി.
പിന്നീട് കോണ്‍ഗ്രസ് ഐയുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായി. ആറുമാസം കഴിഞ്ഞപ്പോള്‍ എ ഐ ഗ്രൂപ്പുകള്‍ വീണ്ടും ഒന്നിച്ചതോടെ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണം വീണ്ടും യുഡിഎഫിന്റെ കൈകളിലെത്തി ഡോ.വി.ഗംഗാധരന് ചെയര്‍മാനായി. ഈ ടേമിലെ മൂന്നാമത്തെ ചെയര്‍മാനായിരുന്നു അദ്ദേഹം. 2000-2005ല്‍ കോണ്‍ഗ്രസിലെ തന്നെ ഷെരീഫ ഇബ്രാഹിം ചെയര്‍പേഴ്സനായി. ഇടതുപക്ഷം അഴിമതി ആരോപണം കൊണ്ടുവന്ന ഇവരെയും പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലെ ടി.വി.ശൈലജ ചെയര്‍പേഴ്സനായി.
2005-2010ല്‍ ഡിഐസി പിന്തുണയോടെ ഇടതുമുന്നണിയിലെ അഡ്വ.കെ.പുരുഷോത്തമന് ചെയര്‍മാനായി. ഡിഐസി പിന്നീട് കോണ്‍ഗ്രസില്‍ പോയതോടെ ഇദ്ദേഹത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവെക്കേണ്ടി വന്നു. ഭരണം വീണ്ടും യുഡിഎഫിന്റെ കൈകളില്‍ തന്നെ വന്നു. മുസ്ലീം ലീഗിലെ എന്‍.ഏ.ഖാലിദ് ചെയര്‍മാനായി.
2010 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വന്ന് മുസ്ലീം ലീഗിലെ ഹസീല താജുദ്ദീന് ചെയര്‍പേഴ്സനായി. എന്നാല്‍ യുഡിഎഫ് നയത്തിന് വിരുദ്ധമായി ചതുര്‍നക്ഷത്ര ബാറിന് നിരാക്ഷേപ പത്രം നല്കാന് ലീഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലമായ നിലപാടെടുത്തു എന്ന കാരണത്താല്‍ ലീഗ് നേതൃത്വം മുഴുവന്‍ ലീഗ് കൗണ്‍സിലര്‍മാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ ഹസീനയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു. തുടര്‍ന്ന് യുഡിഎഫിലെ തന്നെ കക്ഷിയായ ജനതാദള്‍ (യു) പ്രതിനിധി ദിവ്യ.കെ ചെയര്പേഴ്സനാകുകയായിരുന്നു.
എന്നും വിവാദങ്ങള്‍ക്ക് മാത്രം തിരികൊളുത്തിയിരുന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആരുടെ കൈകളിലെത്തുമെന്നും എത്ര ചെയര്മാന്മാര് ഭരണം നടത്തുമെന്നും വോട്ടര്‍മാര്‍ കാണാന്‍ പോകുന്നതേയുളളു. യുഡിഎഫില്‍ ഭിന്നതയുണ്ടായിരുന്നപ്പോള് മാത്രമാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചിട്ടുള്ളത് എന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഫിന് വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. കോണ്‍ഗ്രസിനുളളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ അവര്‍ക്കും വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: