ആലപ്പുഴ: വിശ്വാസവഞ്ചനാ കേസില്‍ പിടികിട്ടാപ്പുള്ളിയായ ഉന്നത സര്‍ക്കാര്‍ ഉദ്യാഗസ്ഥ ഉന്നതരുടെ സംരക്ഷണയില്‍ പോലീസിന് മുന്നില്‍ വിവരാവകാശ ഓഫീസറായി വിലസുന്നതായി ആക്ഷേപം. വിവരാവകാശ പ്രവര്ത്തകന് ടി. എം. സന്തോഷ് ആലപ്പുഴ സിജെഎം കോടതിയില്‍ ഫയല്‍ ചെയ്ത വിശ്വാസ വഞ്ചനാ കേസിലെ പ്രതിയായ ബി. ശ്രീലതയാണ് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നത്.
നിരന്തരം കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടുണ്ട്. അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍എ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടെന്നും വിവരാവകാശ നിയമപ്രകാരം സന്തോഷിന് ഇവര്‍ തന്നെ മറുപടി നല്‍കിയെന്നതാണ് പ്രത്യേകത.
താന്‍ ഓഫീസില്‍ ജോലിക്ക് ഹാജരാകുന്നുണ്ടെന്നും ശമ്പളം വാങ്ങുന്നതായും പ്രതി തന്നെ രേഖാമൂലം സമ്മതിച്ചിട്ടും പോലീസ് പറയുന്നത് ഇവര്‍ ഒളിവിലാണെന്നാണ്. പ്രതിയെ സംരക്ഷിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സന്തോഷ് റവന്യു മന്ത്രി, ചീഫ്സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: