ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം. വികസനമുരടിപ്പും, കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷങ്ങള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ചതുരംഗത്തില്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി മുന്നേറുകയാണ് ബിജെപി.
ജില്ലയിലെ തന്നെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നായ കടക്കരപ്പള്ളിയിലെ ജനങ്ങള്‍ കയര്‍, കര്‍ഷക, മല്സ്യബന്ധനമാര്ഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പ്രധാനമന്ത്രിയുടെ പ്രമുഖ പദ്ധതികളിലൊന്നായ സന്‍സദ് ആദര്‍ശ് യോജനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഭരണാധികാരിള്‍ക്ക് കഴിഞ്ഞത്.
പല പഞ്ചായത്തുകളും പദ്ധതിയുടെ കീഴില്‍ സമഗ്രവികസനം നടപ്പാക്കുമ്പോള്‍ സമ്മേളനമാമാങ്കം നടത്തി പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്ന് ഒരുവിഭാഗം വാദിക്കുന്നു.
ആയുര്‍വേദ വൈദ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ മുഖ്യരചയിതാവ് ഇട്ടി അച്യുതന്റെ ജന്മഗൃഹം ഇവിടെയാണ്. കടലോരമേഖലയായതിനാല് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടു. റോഡുകള്‍ സംരക്ഷിക്കുവാനോ പുതിയവ നിര്‍മിക്കുവാനോ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാലയളവില്‍ കഴിഞ്ഞില്ല. കുണ്ടും കുഴിയുമായ റോഡുകളില്‍ വഴിവിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായി. ആനുകൂല്യങ്ങള്‍ നല്കിയപ്പോള് ജനറല്‍ വിഭാഗം പാടേ അവഗണിക്കപ്പെട്ടു. കയര്‍, മത്സ്യത്തൊഴിലാളികള്‍ക്കായി യാതൊരു ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയില്ല.
മാലിന്യ സംസ്കരണം പേരിലൊതുങ്ങി. മഴക്കാലമായാല്‍ പ്രദേശം വെള്ളത്തിനടിയിലാകും. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുവാന്‍ ഭരണത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ്-9, സിപിഎം-2, സിപിഐ-രണ്ട്, ജെഎസ്എസ്- ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കടക്കരപ്പള്ളിയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധിപേര്‍ ബിജെപിയിലേക്ക് ചുവടുമാറിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരു മുന്നണികളുടെയും വികസന വിരുദ്ധ നിലപാടുകളും കാരണം നിരവധിപേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
അനുകൂലമായ സാഹചര്യങ്ങള്‍ മുതലാക്കി നാടിന്റെ വികസനത്തിനായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: