തിരുവനന്തപുരം: കേരള പഞ്ചായത്ത്രാജ് ആക്റ്റിലും കേരള മുനിസിപ്പാലിറ്റി ആക്റ്റിലും വ്യക്തമാക്കിയിട്ടുളള കാരണങ്ങള്‍ അനുസരിച്ച് സ്ഥാനാര്‍ഥി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്ന കാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും ദിവസങ്ങളില്‍ മൂന്നു മണിക്ക് ശേഷം പത്രിക സമര്‍പ്പിക്കുവാന്‍ പാടില്ല.
സ്ഥാനാര്‍ഥിയോ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കരുത്. നാമനിര്‍ദ്ദേശപത്രിക നിശ്ചിത 2-ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കണം. നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദ്ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാര്‍ഥി, മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതാണ്. നാമനിര്‍ദ്ദേശം ചെയ്യുന്നയാളും സ്ഥാനാര്‍ഥി മത്സരിക്കുന്ന നിയോജകമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതാണ്.
ഒരാള്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥി യഥാവിധി പണം കെട്ടിവയ്ക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എടുക്കുകയും വേണം. വനിതയ്ക്കോ പട്ടികജാതിക്കോ പട്ടികവര്‍ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള നിയോജകമണ്ഡലത്തിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശപത്രികയില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥി മറ്റ് ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനാണെങ്കില് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ പ്രസക്തഭാഗമോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ പത്രികയ്ക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മ പരിശോധനാ സമയത്തോ ഹാജരാക്കേണ്ടതാണ്. സ്ഥാനാര്‍ഥിയുടെ എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉടന്‍ തന്നെ നല്‍കും.
ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടാല്‍ നല്‍കും. സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിക്കാനിടയായ കാരണങ്ങള്‍ വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു പത്രിക സ്വീകരിച്ചതില്‍ ആക്ഷേപം ഉന്നയിച്ചാല്‍ എന്തുകൊണ്ട് ആ പത്രിക സ്വീകരിച്ചു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: