തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 15-ന് ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
സൂക്ഷ്മ പരിശോധനാ സമയത്ത് സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ഥി അധികാരപ്പെടുത്തിയ വ്യക്തി എന്നിവര്‍ക്ക് ഹാജരാകാം. സൂക്ഷ്മപരിശോധനാ സമയത്ത് എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദ്ദേശപത്രികകള്‍ പരിശോധിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ലഭിക്കും. സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും നാമനിര്‍ദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഗുരുതരമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ മാത്രമേ നാമനിര്‍ദ്ദേശപത്രിക നിരസിക്കുവാന്‍ പാടുള്ളു. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍പട്ടികയിലെ നമ്പര്‍, ചിഹ്നത്തിന്റെ തെരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചില പൊരുത്തക്കേടുകള്‍ തുടങ്ങി നിസ്സാരകാരണങ്ങള്‍, എഴുത്ത് പിശകുകള്‍, സാങ്കേതിക പിശകുകള്‍ എന്നിവ പരിശോധനയില്‍ അവഗണിക്കും. തെറ്റുകളില്‍ പലതും പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തിരുത്താന്‍ കഴിയുന്നവ ആണെങ്കില്‍ തിരുത്തിക്കേണ്ടതാണ്. മത്സരിക്കുന്നതിനുള്ള ഡെപ്പോസിറ്റ് യഥാവിധി കെട്ടിവച്ചുവെന്ന് വരണാധികാരി ഉറപ്പ് വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: