മുംബൈ: ബിജെപി സംവരണത്തിന് എതിരാണെന്നത് പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചരണം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം നുണകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംബേദ്കര്‍ നമുക്ക് നല്‍കിയതാണ് സംവരണം. അത് തിരികെയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. സംവരണനയത്തില്‍ പുനഃപരിശോധന ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം സംവരണം എടുത്തുകളയുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗത്തിന്റെ അജണ്ടയെന്ന് മോദി കുറ്റപ്പെടുത്തി. അടല്‍ ബിഹാരി വാജ്പേയി അധികാരത്തിലെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം പ്രചരണങ്ങള്‍ക്ക് ആക്കം കൂടുകയാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
താന്‍ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മോദി പറഞ്ഞു. ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സമൂഹത്തില്‍ മെച്ചപ്പെട്ട സ്ഥാനം ഉറപ്പാക്കിയില്ലെങ്കില്‍ രാജ്യം ഒരിക്കലും പുരോഗതി പ്രാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: