പാട്ന: ബീഹാറില്‍, തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ മന്ത്രി കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത് മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും കടുത്ത തിരിച്ചടിയായി.
പിപ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും നഗരവികസന, രജിസ്ട്രേഷന് മദ്യനിരോധന മന്ത്രിയുമായിരുന്ന അവധേശ് കുശാവയാണ് നാലു ലക്ഷം രൂപ കോഴവാങ്ങുന്നതിനിടെ ഒളികാമറയില്‍ കുടുങ്ങിയത്.
തിങ്കളാഴ്ച ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മന്ത്രിയെ ഉടന്‍ പുറത്താക്കിയെങ്കിലും സംഭവം വലിയ വിവാദമായിക്കഴിഞ്ഞു. മന്ത്രി കൈക്കൂലി വാങ്ങുന്നത് നാടെങ്ങും കണ്ടത് മഹാസഖ്യത്തിന് വലിയ തിരിച്ചടിയും നാണക്കേടുമായി. ബിജെപിയുടെ നേത്വത്വത്തിലുള്ള എന്‍ഡിഎ ഇത് വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കിക്കഴിഞ്ഞു.
ജയ് ഹിന്ദ് ബീഹാര്‍ എന്ന ചാനലാണ് മന്ത്രി കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനല്‍ അവ യൂട്യൂബില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുകള്‍ നല്‍കാമെന്ന് കുശാവ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുംബയില്‍ നിന്നുള്ള ബിസിനസുകാരായി ചമഞ്ഞാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ മന്ത്രിയെ സമീപിച്ചത്.
നാലുലക്ഷം മുഴുവന്‍ ഉണ്ടെന്ന് പറയുന്നതും കേള്‍ക്കാം. ഫോണില്‍ വിളിക്കും മുന്‍പ് മന്ത്രി വാതിലിന്റെ കുറ്റിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രചാരണത്തിന് തനിക്ക് ഒന്നൊന്നര കോടി രൂപ വേണ്ടിവരുമെന്ന് മന്ത്രി ഇടയ്ക്ക് പറയുന്നുമുണ്ട്.
മന്ത്രിക്ക് പുറമെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി മുദ്രിക യാദവിന്റെയും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
വീഡിയോ ദൃശ്യത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്കുവാന് ബീഹാറിലെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്. ലക്ഷ്മണന് ജില്ലാമജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഹ്നാബാദ് മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് മുദ്രിക യാദവ്.
ഇത് നിതീഷ് സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയാണ്, ബിജെപി നേതാവ് സുശീല്‍ കുമാര്‍ പറഞ്ഞു.തനിക്കെതിരെ ചില കേന്ദ്രമന്ത്രിമാരുടെ നേതൃതത്വത്തില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നാണ് കുശാവയുടെ ആരോപണം. രാജി സ്വീകരിച്ച് ഗവര്‍ണ്ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ജനതാദള്‍( യു) നേതാവ് ശരദ് യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: