മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കര്സൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയെ അക്രമിക്കുകയും ദേഹത്ത് കരിഒയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് കുല്‍ക്കര്‍ണിയുടെ വീട്ടിലെത്തിയ ഒരു സംഘം ശിവസേന പ്രവര്‍ത്തകര്‍ കുല്‍ക്കര്‍ണിയെ അധിക്ഷേപിക്കുകയും ദേഹത്ത് കരിഓയില്‍ ഒഴിക്കുകയും ചെയ്തത്.
അതേസമയം, ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചെങ്കിലും പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് പിന്നോട്ടില്ലെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. തങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ദേഹത്ത് കരിഓയിലുമായി അദ്ദേഹം പങ്കെടുത്തു. പുസ്തകത്തിന്റെ രചയിതാവ് ഖുര്‍ഷിദ് മഹ്മൂദ് കര്സൂരിയും പങ്കെടുത്ത ചടങ്ങില്‍ പുസ്തകത്തിന്റെ അനൗദ്യോഗിക പ്രകാശനം നടത്തി.
ഭാരതത്തിലേയും പാകിസ്ഥാനിലേയും ജനങ്ങളെ വിലകുറച്ച് കാണരുതെന്ന് ഖുര്‍ഷിദ് മഹ്മൂദ് കസൂരി പറഞ്ഞു. 2004 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുകയും വാജ്പേയിയുടെ ഭരണം തുടരുകയും വേണമെന്ന് ആഗ്രഹിച്ചിരുന്നതായി കസൂരി വെളിപ്പെടുത്തി. പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിക്കുന്നു. പക്ഷേ കുല്‍ക്കര്‍ണിക്കെതിരെ നടന്ന പ്രതിഷേധമല്ല. ഈ സംഭവത്തില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: