തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പാളയത്തില്‍ പട. മന്ത്രി പുത്രിയെ മത്സരിപ്പിക്കാം, എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന് എ ഗ്രൂപ്പ്. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മകള്‍ ഗീതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരുമാനിച്ചത്. നേരത്തെ ഗീത മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചരണമാണ് ഉയര്‍ത്തിയിരുന്നത് .
ഇതിനിടയിലാണ് എംഎല്‍എമാരായ ടി.എന്‍.പ്രതാപന്, പി.എ.മാധവന്, കെപിസിസി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ് എന്നിവര്‍ രംഗത്ത് എത്തി സ്ഥാനാര്‍ത്ഥിയാക്കാന്‍ പോലും സമ്മതിക്കില്ലെന്ന് പറഞ്ഞ് കെപിസിസിക്ക് കത്ത് നല്‍കിയത്. ഇതോടെ മന്ത്രി സി.എന്‍.ബാലകൃഷ്ണന് രംഗത്ത് വരികയും മകള്‍ക്ക് സീറ്റ് നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ജനസമ്മതിയുള്ള മറ്റൊരാളെ പരിഗണിക്കണമെന്നുള്ള നിലപാട് എ ഗ്രൂപ്പ് കടുപ്പിച്ചു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ച എങ്ങുമെത്താതിരിക്കെയായിരുന്നു ഇടിത്തീ പോലെ പാളയത്തില്‍ പടയായി സി.ബി.ഗീതയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ സി.എന്‍.ബാലകൃഷ്ണനെതിരെയുള്ള നീക്കം നടന്നത്. ഇന്നലെ രാവിലെ ശങ്കരംകുളങ്ങരയില്‍ സി.എന്‍.ബാലകൃഷ്ണന്റെ വീട്ടിലെത്തി ഡിസിസി പ്രസിഡണ്ട് ഒ.അബ്ദുറഹിമാന്‍കുട്ടി നേരിട്ടെത്തി രണ്ടര മണിക്കൂറിലധികം നേരം ചര്‍ച്ച നടത്തിയാണ് അനുനയത്തിലെത്തിയത്. വിട്ടുവീഴ്ചയില്ലെന്ന ആദ്യ നിലപാടില്‍ നിന്നും ചര്‍ച്ചയില്‍ സി.എന്‍.അയഞ്ഞു.
വൈകീട്ട് ഡി.സി.സി ഓഫീസില്‍ മന്ത്രി ബാലകൃഷ്ണന്, ഡിസിസി പ്രസിഡണ്ട് ഒ.അബ്ദുറഹിമാന്‍കുട്ടി, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്, പി.എ.മാധവന്, എം.പി.വിന്‍സെന്റ്്, കെ.പി.വിശ്വനാഥന്, എം.പി.ജാക്സണ്, ജോസഫ് ചാലിശേരി എന്നിവരടക്കം പങ്കെടുത്ത യോഗത്തില്‍ ഗീതയെ മല്‍സരിപ്പിക്കാന്‍ ധാരണയിലെത്തി. മേയര്‍ പദവിയും, കാലാവധിയും തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് തീരുമാനിച്ച് യോഗം പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: