മൂന്നാറിലെ തൊഴിലാളി സ്ത്രീകൾ സ്വന്തം നേതൃത്വത്തിൽ ശമ്പള വർധനവിനും ബോണസ് പരിധി ഉയർത്തുന്നതിനും വേണ്ടി നടത്തിയ സമരത്തിന് ഐതിഹാസികമാനം ലഭിച്ചിരിക്കുകയാണ്. അവർ ട്രേഡ് യൂണിയനുകളെ അകറ്റി നിർത്തി, നേതാക്കന്മാരെ ആട്ടിപ്പായിച്ച് നടത്തിയ സമരമായതിനാലാണിത്. ഈ സമരം പരമമായി നൽകുന്ന സന്ദേശം തൊഴിലാളിവഞ്ചകരായ ട്രേഡ് യൂണിയനുകൾ അപ്രസക്തമാണെന്നും അധ്വാനിക്കുന്ന ജനങ്ങൾ രാഷ്ട്രീയഭേദമെന്യേ ഒരുമിച്ചാൽ ലക്ഷ്യം നേടാം എന്നുമാണ്. മൂന്നാറിൽ 7000 സ്ത്രീകളാണ് ബോണസും ശമ്പളവർധനവും ആവശ്യപ്പെട്ട് സമരം ചെയ്തത്.
പണ്ട് കുടുംബശ്രീയുടെ രൂപീകരണവേളയിൽ അവരും സ്വന്തം നേതൃത്വത്തിലാണ് സമരം ചെയ്തത്. അവരുടെ നേതാവ് ഒരു ആശാരിയുടെ ഭാര്യയായിരുന്നു. അവർ യുഎന്നിൽ പോലും പോയി പ്രസംഗിച്ചു. പക്ഷേ ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഹൈജാക്ക് ചെയ്ത് കൊടിപിടിപ്പിച്ച് ജാഥയിൽ അംഗമാക്കി. എന്നിട്ടും കുടുംബശ്രീ മോഡൽ ഇപ്പോഴും അനുകരിക്കപ്പെടുന്നുണ്ട്. മൂന്നാർ വനിതകൾ ഉയർത്തിയ ആരോപണം സമരം നടത്തുന്നവരോട് അനുഭാവം നടിച്ചും മുതലാളിമാരിൽ നിന്ന് വൻ തുകയും വീടുകളും വരെ ട്രേഡ് യൂണിയൻ നേതാക്കൾ സ്വന്തമാക്കുന്നു എന്നതാണ്. മൂന്നാറിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ അപ്രസക്തമാണെന്ന് തെളിയിച്ച ഈ തൊഴിലാളി വനിതകൾ അവരുടെ ബോണസ് ലക്ഷ്യം നേടിയെടുത്തിരിക്കുന്നു. ശമ്പള വർധന മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷം തീരുമാനിക്കാമെന്നും ധാരണയായി. സപ്തംബർ 26 വരെ തീർപ്പ് അറിയാൻ കാത്തിരിക്കണം.
മൂന്നാറിൽ ഒരു യൂണിയനുമില്ലാതെ സ്ത്രീകൾ സ്വയം സംഘടിച്ച് സമരം ചെയ്യുകയായിരുന്നു. കേരളം മാതൃകാ സംസ്ഥാനമാണെന്ന് നൊബേൽ ജേതാവ് അമർത്യസെൻ ഒരിയ്ക്കൽ പറഞ്ഞത് സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസവും കണക്കിലെടുത്താണ്.
മൂന്നാറിലെ സ്ത്രീകൾ കേരള മോഡൽ സമരത്തിന്റെ ഉപജ്ഞാതാക്കളായിരിക്കുന്നു. കേരളത്തിൽ സ്ത്രീകൾ 37.97 ശതമാനമാണ്. സ്ത്രീകൾ ട്രേഡ് യൂണിയൻ നേതാക്കളെ അകറ്റി നിർത്തിയത് തങ്ങളുടെ പേരിൽ അവർ ലാഭം കൊയ്യും എന്ന തിരിച്ചറിവിലാണ്. എസ്.രാജേന്ദ്രൻ എംഎൽഎയെ പോലും അവർ അടുപ്പിച്ചില്ല. ഐഎൻടിയുസിയോ സിഐടിയുവോ എഐടിയുസിയോ ഇതിൽ പങ്കെടുക്കാൻ സ്ത്രീകൾ സമ്മതിച്ചില്ല. മൂന്നാറിലെ സ്ത്രീകൾ തേയില നുള്ളിയാണ് അവരുടെ കുടുംബം പോറ്റുന്നത്. മദ്യപന്മാരായ ഭർത്താക്കാന്മാർ അവരെ സഹായിക്കുന്നില്ല. ഈ സ്ഥിതിവിശേഷമാണ് മുതലാളിത്തത്തെ വെല്ലുവിളിക്കാൻ പോലും സ്ത്രീകൾക്ക് ധൈര്യം പകർന്നത്. സ്ത്രീ തൊഴിലാളികളാണ് അവരുടെ കുടുംബവും കുട്ടികളുടെ പഠനവും എല്ലാം നടത്തിക്കൊണ്ടുപോകുന്നത്. മദ്യപരായ ഭർത്താക്കന്മാരുടെ റോൾ പീഡനം മാത്രമായിരിക്കും. ഇതുകൊണ്ടാണ് തൊഴിലാളികളുടെ മക്കൾ പോലും സെക്രട്ടറിയേറ്റ് പടിക്കൽ ഒരുദിവസം സമരം ചെയ്തത്.
ഒരു സ്ത്രീത്തൊഴിലാളിക്ക് 170 രൂപ മുതൽ 230 രൂപ വരെയാണ് ഒമ്പത് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്താൽ ലഭിക്കുന്നത്. ഈ ശമ്പളം 500 ആക്കണം എന്നാണ് അവരുടെ ആവശ്യം. ബോണസ് 20 ശതമാനമാക്കി ശമ്പളവും വർധിപ്പിച്ചാൽ തേയില തോട്ടങ്ങൾ ലാഭകരമല്ലാതാകും എന്നാണ് മുതലാളിമാരുടെ ഭാഷ്യം. ട്രേഡ് യൂണിയൻ നേതാക്കളുടെ നേരെ ഉയരുന്ന ആരോപണം അവർ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെ പേരിൽ വീടുകൾ മാത്രമല്ല, എംഎൽഎ സ്ഥാനം വരെ നേടിയെടുക്കുന്നു എന്നാണ്.
ഇത് അവരുടെ സാമൂഹ്യ നേതൃപദവിയുടെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ മൂന്നാറിലെ വനിതകൾ രാഷ്ട്രീയ നേതാക്കൾക്ക് അസന്നിഗ്ദ്ധമായി നൽകുന്ന സന്ദേശം അവർക്ക് പുരുഷനേതൃത്വം ആവശ്യമില്ലെന്നും തൻകാര്യം നേടിയെടുക്കാനുള്ള തന്റേടവും പ്രാപ്തിയും ഒരുമയും അവർക്കുണ്ട് എന്നുമാണ്. ഇപ്പോൾ മൂന്നാറിലെ സമരത്തിന്റെ പ്രതിധ്വനി സൂര്യനെല്ലിയിലും മറ്റിടങ്ങളിലും ഹാരിസൺസിനെതിരെയും ഉയരുന്നു. കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷനിൽ തന്നെ 13,000 തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സമരംചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയുംവേഗം അവസാനിപ്പിക്കേണ്ട ധാർമികമായ ബാധ്യത കേരളം ഭരിക്കുന്നവർക്കുണ്ട്. ഇത് ചെയ്യാതെ വാഗ്ദാനങ്ങൾ നൽകി അവരെ വഞ്ചിക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ വലിയ തിരിച്ചടിയാകും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: