എരുമേലി: പാറത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ സംവരണം യുഡിഎഫിനെ വെട്ടിലാക്കിയതോടെ മുന്പ്രസിഡന്റടക്കം പല നേതാക്കള്‍ക്കും സീറ്റില്ലാതായി.
19 വാര്‍ഡുള്ള പഞ്ചായത്തില്‍ ഭൂരിപക്ഷം സീറ്റുകളും ജനറല്‍ സീറ്റുകളായി കോണ്‍ഗ്രസിന്റെ കൈകളിലെത്തിയതാണ് ഘടകകക്ഷികളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരളകോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലീംലീഗിന് 3 സീറ്റ് നല്കി പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജനറല്‍സീറ്റുകള്‍ വച്ചുമാറണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത്.
നാമനിര്‍ദ്ദേശ പത്രിക നല്കാന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിരവധി നേതാക്കള്‍ സീറ്റിനായി നെട്ടോട്ടമോടുകയാണെങ്കിലും ചിലവാര്‍ഡുകളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി പ്രതിഷേധക്കാരെ വെട്ടി വിജയിക്കാനാണ് യുഡിഎഫിലെ കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ജനറല്‍ സീറ്റുകള്‍ വച്ചുമാറി മത്സരിക്കാനായില്ലെങ്കില്‍ യുഡിഎഫിലെ പലരും തോല്‍ക്കാനുള്ള സാധ്യത ഘടകകക്ഷികള്‍ മുന്നോട്ട് വച്ചതോടെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും വെട്ടിലായിരിക്കുകയാണ്.
യുഡിഎഫിലെ ശക്തികുറഞ്ഞ ഘടകകക്ഷികളെ പൂര്‍ണ്ണമായും ഒഴിവാക്കി സീറ്റുകള്‍ 3 കക്ഷികളില്‍ മാത്രം ഒതുക്കാനുള്ള നീക്കവും അണികളിലും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി നെട്ടോട്ടമോടുകയാണ്. മത്സരിക്കാന്‍ സീറ്റുകളുണ്ടെങ്കിലും ധൈര്യമായി മത്സരിക്കാന്‍ നേതാക്കളോ പാര്‍ട്ടിക്കാരോ രംഗത്തുവരാത്ത സാഹചര്യമാണ് പഞ്ചായത്തിലുള്ളത്. ഇതിനിടെ 19 വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരം നടത്തി ജയിക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപിയും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: