ആലപ്പുഴ: സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂപീകരിച്ച് പിന്നീട് രണ്ടായി പിളര്‍ന്ന ജെഎസ്എസ് രണ്ടു മുന്നണികളിലും അവഹേളിക്കപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫും ജെഎസ്എസ്സിനെ കൂടെനിര്‍ത്തി അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ച് മത്സരിക്കാന്‍ കെ.ആര്. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് തീരുമാനിച്ചു. ആലപ്പുഴ നഗരസഭിലെ സീറ്റുചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചാത്തനാട്, മന്നം, തോണ്ടന്‍കുളങ്ങര, സനാതനപുരം, ആശ്രമം എന്നീ വാര്‍ഡുകളില്‍ മത്സരിക്കാനാണ് ഗൗരിയമ്മയുടെ ജെഎസ്എസിന്റെ തീരുമാനം.
യുഡിഎഫിലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന്റെ അവസ്ഥ ദയനീയമാണ്. രാജന്‍ബാബു വിഭാഗത്തിന് കഴിഞ്ഞ തവണ മത്സരിച്ചതിന്റെ പകുതി സീറ്റുകള്‍ നല്‍കാനാണ് യുഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിക്കാന്‍ തയ്യറാകുന്നില്ല.
മാത്രമല്ല, അനുവദിക്കുന്ന സീറ്റുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ജെഎസ്എസ് കടുത്ത പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ ചില പഞ്ചായത്തുകളില്‍ അനുവദിച്ച സീറ്റുകള്‍ പോലും വേണ്ടെന്നു വയ്ക്കാനാണ് ജെഎസ്എസ് തീരുമാനം. മുന്നണികളുടെ പിന്നാമ്പുറത്ത് അവഹേളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്നാണ് ജെഎസ്എസ് നേതൃത്വങ്ങളോട് അണികള്‍ ആവശ്യപ്പെടുന്നത്. എന്‍സിപിയും ജനതാദള്‍ എസ്സും ഇടതുന്നണിക്കെതിരെ സൗഹൃദമത്സരത്തിനൊരുങ്ങുകയാണ്. സിപിഎമ്മും സിപിഐയും ജയസാദ്ധ്യതയുള്ള സീറ്റുകള്‍ പങ്കിട്ടെടുത്ത് പരാജയപ്പെടുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്കി അവഹേളിക്കുകയാണെന്നാണ് ചെറുകക്ഷികളുടെ പരാതി. ഇതോടെ നഗരത്തില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ജനതാദള്‍ എസ് ആലപ്പുഴ നഗരസഭയില്‍ രണ്ടിടത്ത് എല്‍ഡിഎഫിനെതിരെ പത്രിക നല്കി. തത്തംപള്ളി, അവലൂക്കുന്ന് വാര്‍ഡുകളിലാണ് ജനതാദള്‍ മത്സരിക്കുക. കാളാത്ത് വാര്‍ഡില്‍ ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗത്തിന്റെ ഭാര്യ സ്വതന്ത്രയായി പത്രിക നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: