ഇസ്ലാമബാദ്: അടുത്ത ആഴ്ച അമേരിക്ക സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത-പാക് സമാധാന ചര്‍ച്ചകള്‍ മുടങ്ങിയത് സംബന്ധിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ചര്‍ച്ചനടത്തുമെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ദാജ് അസീസ് പറഞ്ഞു. ഈമാസം 22ന് വാഷിങ്ടണില്‍ വച്ച് ഒബാമയുമായി ഷെരീഫിന് കൂടിക്കാഴ്ച നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസീസ് വാര്‍ത്താലേഖകരോട് പറഞ്ഞു. യുഎസ് പ്രസിഡന്റെ ക്ഷണപ്രകാരമാണ് ഷെരീഫിന്റെ സന്ദര്‍ശനം. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണുമായും കൂടിക്കാഴ്ച നടത്തും.
ഭാരതത്തിന്റെ രഹസ്യന്വേഷണ വിഭാഗമായ റോ പാക്കിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി പാക്കിസ്ഥാന് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഭാരതം ഇത് ശക്തമായി നിഷേധിക്കുകയുണ്ടായി. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള അസ്വസ്ഥതകള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് അസീസ് പറഞ്ഞു. സംജോത എക്സ്പ്രസ് സര്‍വ്വീസ് തുടരുവാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: