പള്ളിപ്പുറം: മയക്കുമരുന്നുമാഫിയാ സംഘത്തെ പിടികൂടുന്നതിനായി കെണിയൊരുക്കിയ പോലീസിന്റെ പക്കല്‍ നിന്നും നേരത്തെ പിടിയലായ യുവാവ് കൈവിലങ്ങുമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 10 മണിയോടെ അരൂര്‍ പോലീസിന്റെ പക്കല്‍ നിന്നുമാണ് പള്ളിപ്പുറം പുന്നാറ്റുതറ ഭാഗം അര്ജുന് ബാബു (19) ഓടിരക്ഷപെട്ടത്. ചേര്‍ത്തല പള്ളിപ്പുറത്തെ വ്യവസായവികസനകേന്ദ്രത്തിലെ ശ്മശാനത്തിന് സമീപത്തുനിന്നാണ് പ്രതി രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ഒത്തുചേര്‍ന്ന നാട്ടുകാര്‍ക്കൊപ്പം പോലീസ് രാത്രിതന്നെ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പകല്‍ നടത്തിയതിരച്ചിലും വിഫലമായി.
അരൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങള്‍ തിങ്കളാഴ്ച്ച ഉച്ചയോടെ തുറവൂര്‍ ഭാഗത്തു നിന്നാണ് അര്‍ജുനെ പിടികൂടിയത്. കഞ്ചാവിന് ആവശ്യക്കാരനെന്ന നിലയില്‍ ഫോണ്‍ ചെയ്തു വരുത്തിയായിരുന്ന്ു അറസ്റ്റ്. 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പള്ളിപ്പുറം മലബാര്‍ സിമന്റ്സ് ഫാക്ടറിയ്ക്കു സമീപമാണ് സങ്കേതമെന്നും രണ്ടുകിലോയോളം കഞ്ചാവും മറ്റ്സംഘാംഗങ്ങളും അവിടെയുണ്ടെന്നും അര്ജുന് മൊഴി നല്കി.
പള്ളിപ്പുറത്തെ സംഘത്തെ പിടികൂടുന്നതിനാണ് അര്‍ജുന്റെ കയ്യില്‍ വിലങ്ങ് ധരിപ്പിച്ച് എട്ടംഗ സ്ക്വാഡ് രാത്രിയില്‍ പള്ളിപ്പുറത്തെത്തിയത്. രണ്ടു പോലീസുകാര്‍ അര്ജുനന്റെകൂടെ വേഷം മാറിയെത്തി.
മറ്റുള്ളവര്‍ സങ്കേതം വളയുവാനും തീരുമാനിച്ചു. സങ്കേതത്തിലേക്കു കയറുന്നതിനിടെ അര്‍ജുനുമായി നടന്ന പോലീസുകാരില്‍ ഒരാളുടെ കാല് ചതുപ്പില്‍ താഴ്ന്നു.
കൂടെയുള്ള പോലിസുകാരന് പിടിച്ചു കയറ്റുന്നതിനിടെ അര്ജുന് ഇരുവരെയും തള്ളിയിട്ട് വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ ശബ്ദം കേട്ട് സങ്കേതത്തിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിരക്ഷപ്പെട്ടു. പ്രതിയ്ക്കായി ഊര്‍ജിത തിരച്ചില്‍ നടക്കുകയാണ്.
ഇതിനിടെ പ്രദേശത്തുനിന്നുംമോഷ്ടിച്ച ബൈക്കിലാണ് സംഘം രക്ഷപെട്ടതെന്ന് പോലീസ് സംശയിക്കുന്നു. ഈ ബൈക്ക് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വയലാര്‍ ഒളതല ഭാഗത്ത് കണ്ടെത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: